കറാച്ചി (പാക്കിസ്ഥാൻ) : കറാച്ചിയിൽ ഈ വർഷത്തെ രണ്ട് മാസത്തിനുള്ളിൽ ഇതുവരെ 33 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. എആർവൈ ന്യൂസാണ് വിവരങ്ങൾ പുറത്തുവിട്ടത്. നഗരത്തിൽ നടക്കുന്ന കവർച്ചകളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടില്‍ വെളിപ്പെടുത്തുന്നു (Over 30 Killed For Resisting Robbery Bids In Karachi In 2024 With 18 alone In February).
ഈ മാസത്തെ ആദ്യത്തെ നാല് ദിവസങ്ങൾക്കുളളിൽ കവർച്ച ശ്രമങ്ങൾ തടയുന്നതിനിടെ ഒരു സ്‌ത്രീ ഉൾപ്പെടെ മൂന്ന് പേർ കറാച്ചിയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം തിങ്കളാഴ്‌ച രാത്രി മോഷണം നടത്തുന്നതിനിടെ കുറ്റവാളികൾ വെടിയുതിർക്കുകയും ഒരു കൊച്ചുകുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഫെബ്രുവരിയിൽ ഒരു പൊലീസുകാരനും ഒരു സ്‌ത്രീയുമുൾപ്പെടെ 18 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായും ജനുവരിയിൽ കവർച്ചക്കാരനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ 12 പേർ കൊല്ലപ്പെട്ടതായും എആർവൈ റിപ്പോർട്ട് വെളിപ്പെടുത്തി. അതേസമയം തിങ്കളാഴ്‌ച രാത്രി കറാച്ചിയിലെ കൊരങ്കിക്ക് സമീപം ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയെ കവർച്ചക്കാർ വെടിവച്ചു കൊന്നു. കൊരങ്കിയിലെ അല്ലാ വാല ടൗണിലാണ് ഈ ദാരുണമായ സംഭവമുണ്ടായത്. ലാറൈബ് എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജിമ്മിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ രണ്ട് പ്രതികൾ ചേർന്ന് വിദ്യാര്‍ഥിയെ തടയുകയായിരുന്നെന്നും ശേഷം കണ്ണിനു സമീപം പ്രതികൾ വെടിയുതിർക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇരയുടെ മൃതദേഹത്തിന് സമീപത്ത് നിന്നും 30-ബോർ പിസ്‌റ്റളിൽ നിന്ന് ഒഴിഞ്ഞ ബുള്ളറ്റ് ഷെൽ കണ്ടെത്തിയതായും എന്നാൽ സെൽഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.