അബുദാബി: അബുദാബിയില്‍ സ്ഥാപിച്ച ആദ്യ ഹിന്ദു ശിലാക്ഷേത്രം മാര്‍ച്ച് 1ന് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിക്കുക. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിലെ അൽ റഹ്ബയ്ക്ക് സമീപത്തെ അബു മുറൈഖയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് (Abu Dhabi Temple).
ബോച്ചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്‌തയാണ് (BAPS) ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 700 കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഫെബ്രുവരി 14ന് ക്ഷേത്രത്തില്‍ സമര്‍പ്പണ ചടങ്ങ് നടത്തിയിരുന്നു (Hindu Stone Temple In Abu Dhabi).
5000ത്തിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. ചടങ്ങിന് പിന്നാലെ ഫെബ്രുവരി 15 മുതല്‍ 29 വരെ വിദേശ ഭക്തര്‍ക്കും വിഐപികള്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിച്ചിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. മാര്‍ച്ച് 1ന് ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതിന് ശേഷം രാവിലെ 9 മുതല്‍ രാത്രി 8 വരെ സന്ദര്‍ശനത്തിന് അനുവാദം നല്‍കും. തുടര്‍ന്നുള്ള എല്ലാ തിങ്കളാഴ്‌ചകളിലും സന്ദര്‍ശകര്‍ക്ക് ക്ഷേത്രം കാണാനും അവസരമൊരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
വാസ്‌തു വിദ്യയാല്‍ സമ്പന്നം: അയോധ്യയിലെ രാമക്ഷേത്രത്തിലേത് പോലെയുള്ള വാസ്‌തു വിദ്യകളാണ് ഇവിടെയുമുള്ളത്. രാജസ്ഥാനില്‍ നിന്നും എത്തിച്ച 18 ലക്ഷം ഇഷ്‌ടികകളും 18 ലക്ഷം ക്യൂബിക് മണല്‍ക്കല്ലും ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഹൈന്ദവ ഗ്രന്ഥങ്ങളായ ശില്‍പ, സ്ഥപത്യ ശാസ്‌ത്ര എന്നിവയില്‍ പറഞ്ഞിട്ടുള്ള പുരാതന നിര്‍മാണ ശൈലിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത് (Abu Dhabi's First Hindu Stone Temple).
യുഎഇയില്‍ 3.5 ദശലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. യുഎഇ ഗവണ്‍മെന്‍റാണ് ക്ഷേത്രത്തിനുള്ള സ്ഥലം സംഭാവന ചെയ്‌തത്. യുഎഇയിലെ എമിറേറ്റുകളെ പ്രതിനീധികരിക്കുന്ന ഒട്ടകങ്ങള്‍, ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിലെ കൊത്തുപണികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആതിഥേയ രാജ്യത്തിന് തുല്യമായ പ്രാതിനിധ്യം നല്‍കുന്നതാണ് ശിലാക്ഷേത്രത്തിലെ ഈ കൊത്തുപണികള്‍.
ഇതിന് പുറമെ ശ്രീരാമന്‍, ജഗന്നാഥന്‍, കൃഷ്‌ണന്‍, സ്വാമിനാരായണന്‍ (കൃഷ്‌ണന്‍റെ പുനര്‍ജന്മം), തിരുപ്പതി ബാലാജി, അയ്യപ്പന്‍ തുടങ്ങിയവരുടെ പ്രതിമകളും ക്ഷേത്രത്തിലുണ്ട്. ഇന്ത്യന്‍ പുരാണങ്ങളിലെ പ്രധാന സ്ഥാനം വഹിക്കുന്ന ആന, ഒട്ടകം, മയില്‍, സിംഹം എന്നിവയും ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാമായാണത്തിനും മഹാഭാരതത്തിനും പുറമെ മായൻ, ആസ്ടെക്, ഈജിപ്ഷ്യൻ, അറബിക്, യൂറോപ്യൻ, ചൈനീസ്, ആഫ്രിക്കൻ പുരാണ കഥകളെയും അടിസ്ഥാനമാക്കിയുള്ള രൂപങ്ങള്‍ ക്ഷേത്ര ചുവരില്‍ കൊത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന്‍റെ അകത്തളങ്ങളില്‍ വെളുത്ത ഇറ്റാലിയന്‍ മാര്‍ബിളുകളാണുള്ളത്. അകത്തളങ്ങളെ കൊത്തുപണികളെല്ലാം അതിമനോഹരമാണ്. ക്ഷേത്രത്തിന് അകത്ത് താഴികക്കുടങ്ങള്‍ക്ക് സാമാനമായ ഘടനകളും കൊത്തിവച്ചിട്ടുണ്ട്. 402 തൂണുകളാണ് ക്ഷേത്രത്തിലുള്ളത്.
ക്ഷേത്രത്തിന്‍റെ ഇരുവശത്തും ഇന്ത്യയില്‍ നിന്നെത്തിച്ച ഗംഗ, യമുന നദികളിലെ വെള്ളവും സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്‌ധരാണ് ക്ഷേത്രത്തിലെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയത്. ക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാനില്‍ നിന്നും പിങ്ക് കളര്‍ മണല്‍ക്കല്ലുകളും എത്തിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് അതിമനോഹരമായ മാര്‍ബിള്‍ കൊത്തുപണികളാണുള്ളത്.