കൊളബോ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തന് ഒടുവിൽ ജന്മനാടായ ശ്രീലങ്കയിൽ അന്ത്യവിശ്രമം. നീണ്ട നിയമപോരാട്ടത്തിനും വർഷങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷം ശ്രീലങ്കയിലേക്ക് പോകാനുളള എക്‌സിറ്റ് പെർമിറ്റ് കേന്ദ്രം നൽകിയിരുന്നു. ജന്മനാട്ടിലേക്ക് മടങ്ങാനുളള ഉത്തരവ് കൈപറ്റും മുൻപാണ് ശാന്തൻ മരണത്തിന് കീഴടങ്ങിയത്. വടമരച്ചി എല്ലങ്കാകുളം മാവീരർ തുയിലും ഇല്ലം ശ്‌മശാനത്തിൽ ഇന്നലെ രാത്രി നടന്ന ചടങ്ങിലാണ് ശാന്തന്‍റെ മൃതദേഹം സംസ്‌കരിച്ചത് (Former PM Rajiv Gandhi Murder Case Santhan's Body Laid to Rest in Sri Lanka).
1991-ൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ശാന്തനെ മോചിപ്പിക്കാനുള്ള ഉത്തരവ് 2022 നവംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം അദ്ദേഹം ഒന്നര വർഷം കൂടി തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യൽ ക്യാമ്പിൽ ചെലവഴിക്കുകയായിരുന്നു.
ചികിത്സയ്ക്കായി ചെന്നൈയിലെ രാജീവ്ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കരൾ രോഗത്തെ തുടർന്ന് ഫെബ്രുവരി 28-ന് ശാന്തൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് അദ്ദഹത്തിന്‍റെ മൃതദേഹം കൊണ്ടുപോവുകയും കുമാരപ്പ സ്‌മാരക സ്ക്വയറിലെ വാവുനിയ, മാങ്കുളം, കിളിനോച്ചി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു.
രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പൊതുദർശനത്തിൽ പങ്കെടുക്കുകയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു.