വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കമല ഹാരിസിനെതിരെ വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. കമലയേക്കാള്‍ താൻ സുന്ദരനാണെന്ന് പറഞ്ഞ ട്രംപ് നിരവധി വംശീയ - വ്യക്തി അധിക്ഷേപങ്ങളും നടത്തി. പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്‍റെ പരാമര്‍ശങ്ങള്‍.
അടുത്തിടെ വാള്‍സ്‌ട്രീറ്റ് ജേണലില്‍ കമല ഹാരിസിനെ 'സുന്ദരി'യെന്ന് വിശേഷിപ്പിച്ച് ഒരു കോളം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കമലയുടെ സൗന്ദര്യവും അവരെ കുറിച്ച് അറിയുന്നവര്‍ പറയുന്ന കാര്യങ്ങളും കേട്ടാല്‍ ഒരിക്കലും അവരുടെയൊരു മോശം ചിത്രമെടുക്കാൻ സാധിക്കില്ലെന്നായിരുന്നു കോളമിസ്റ്റായ പെഗ്ഗി നൂനൻ എഴുതിയിരുന്നത്. വാള്‍ സ്ട്രീറ്റ് ജേണലിലെ ഈ കോളമാണ് ട്രംപിനെ പ്രകോപിതനാക്കിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാലിയില്‍ സംസാരിക്കവെ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി ഡേവിഡ് മക്കോർമിക്കിനെ അഭിസംബോദന ചെയ്‌ത ട്രംപ് നിങ്ങള്‍ ഒരിക്കലും ഒരു സ്ത്രീയെ സുന്ദരി എന്ന് വിളിക്കരുതെന്നും അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാനമായിരിക്കുമെന്നും പറഞ്ഞു. ടൈംസ് മാഗസിനില്‍ വന്ന കമലയുടെ ചിത്രവും ട്രംപ് റാലിക്കിടെ ഉയര്‍ത്തിക്കാട്ടി. കമലയുടെ ഫോട്ടോ എടുത്തത് നന്നാകാതിരുന്നത് കൊണ്ട് മാഗസിന് പുതിയൊരു സ്കെച്ച് ആര്‍ട്ടിസ്റ്റിനെ നിയമിക്കേണ്ടി വന്നിരുന്നുവെന്നും ട്രംപ് ആരോപിച്ചു.
കമല ഹാരിസിന്‍റെ ബുദ്ധി ശക്തിയെ ചോദ്യം ചെയ്‌ത ട്രംപ് അവരെ റാഡിക്കല്‍ ലിബറല്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. മറ്റ് ഡെമോക്രാറ്റിക് നേതാക്കള്‍ക്കെതിരെയും ട്രംപ് അധിക്ഷേപ പരാമര്‍ശം റാലിക്കിടെ നടത്തിയിരുന്നു. തന്‍റെ എതിരാളികള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താൻ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രാജ്യത്തിന്‍റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രസംഗത്തിനായിരുന്നു പെൻസില്‍വാനിയയില്‍ ട്രംപിന്‍റെ പ്രസംഗത്തിന്‍റെ ശ്രദ്ധാകേന്ദ്രം. എന്നാല്‍, പ്രസംഗം ആരംഭിച്ചതിന് പിന്നാലെ കമല ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ട്രംപ് അധിക്ഷേപങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നാണ് പെൻസിൽവാനിയ. ഇവിടെ കമല ഹാരിസിന് പിന്തുണയേറുകയാണെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.