ഹൈദരാബാദ് : മിക്കവരിലും കണ്ടുവരുന്ന അസുഖമാണ് വൃക്കയിലെ കല്ല് അഥവാ മൂത്രക്കല്ല് (Kidney stone). ശരിയായി ചികിത്സിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനത്തിന് തന്നെ തകരാറുണ്ടാക്കിയേക്കാവുന്ന അസുഖമാണിത്. അതിനാല്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. ഈ രോഗത്തിന് പല ചികിത്സാരീതികൾ ലഭ്യമാണ്. എന്നാൽ വൃക്കയിലെ കല്ല് അലിയിച്ച് കളയാമെന്ന വാഗ്‌ദാനവുമായി പലയിടത്തും വ്യാജ മരുന്നുകളുടെ വിൽപ്പന വ്യാപകമാണ് (Fake medicines sold for kidney stones).
ഹൈദരാബാദിലെ പലയിടങ്ങളിലും ഇത്തരത്തിലുള്ള വ്യാജ മരുന്നുകളുടെ വിൽപ്പന നടക്കുന്നതായി ഡ്രഗ് കൺട്രോളർ വകുപ്പിന്‍റെ (Drug Control Department ) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രോഗികൾ പല തവണ മരുന്ന് വാങ്ങി ഉപയോഗിച്ചിട്ടും വേദനയ്‌ക്ക് ശമനം വരുന്നില്ലെന്ന് മാത്രമല്ല, രോഗം വഷളാവുകയും ചെയ്യുന്നു. ഇതിന് ഇരകളാകുന്നത് സാധാരണക്കാരായ രോഗികളാണെന്നതാണ് മറ്റൊരു സത്യം.
ഹൈദരാബാദിലെ ബഹദൂർപുരയിൽ ആർഎസ് യുനാനി ഫാർമയിൽ ഇത്തരത്തിൽ രണ്ട് തരം വ്യാജ മരുന്നുകൾ വിൽപ്പന നടത്തുന്നതായാണ് വിവരം. യൂണി സ്റ്റോൺ, റിനോനിപ് ഡ്രോപ്‌സ് എന്നീ മരുന്നുകൾ വൃക്കയിലെയും പിത്താശയത്തിലെയും കല്ലുകൾ (gall bladder stone) നീക്കം ചെയ്യുമെന്ന് വർഷങ്ങളായി ഇവർ പ്രചരിപ്പിക്കുകയാണ്. എന്നാൽ ഈ മരുന്നുകൾ കൊണ്ട് പ്രയോജനങ്ങൾ ഒന്നുമില്ലെന്നതാണ് വാസ്‌തവം.
ഇരകൾ സാധാരണക്കാർ : വൃക്കയിലെ കല്ലിന് ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ഇതിനായി വലിയ ചെലവ് വരും. ഈ തുക താങ്ങാനാവാതെ വരുന്ന സാധാരണക്കാരാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നത്. വൃക്കയിലെ കല്ല് ശസ്ത്രക്രിയ ഇല്ലാതെ തന്നെ രണ്ടോ മൂന്നോ മാസം മരുന്ന് കഴിച്ചാൽ കുറയുമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
200 മുതൽ 300 രൂപ വരെയാണ് ഒരു കുപ്പി മരുന്നിന്‍റെ വില. ചിലപ്പോള്‍ വൃക്കയിലെ കല്ലുകൾ സ്വാഭാവികമായി പൊട്ടി പുറന്തള്ളപ്പെടും. എന്നാൽ വ്യാജ മരുന്ന് വിൽപ്പന നടത്തുന്നവർ ഇത് മരുന്ന് ഉപയോഗിച്ചതിന്‍റെ ഫലമായാണെന്ന് വരുത്തിത്തീര്‍ക്കും.
പ്രശ്‌നം ഗുരുതരം : വൃക്കകളിലോ പിത്താശയത്തിലോ കല്ലുകൾ രൂപപ്പെട്ടാൽ യൂറോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സ (Kidney stone treatment) തേടണം. കല്ലുകൾ നീക്കം ചെയ്യാന്‍ ഉതകുമെന്ന് പറയുന്ന മരുന്നുകൾക്ക് പിന്നാലെ പോവുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം മരുന്നുകൾ ചിലപ്പോൾ വൃക്കയുടെ പ്രവർത്തനത്തെ വരെ ബാധിക്കും. വ്യാജ മരുന്നുകളിൽ അപകടകരമായ രാസവസ്‌തുക്കൾ ചേർത്തിട്ടുണ്ടാകാം.