കണ്ണൂർ : പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ വിടവാങ്ങി. 62 വയസായിരുന്നു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്ത 'കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. കൂടാതെ മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്‌മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.
പരേതരായ സി എച്ച് പത്മനാഭൻ നമ്പ്യാരും സിഎം ജാനകിയമ്മയുമാണ് മാതാപിതാക്കൾ. നാറാത്ത് സ്വദേശിനിയായ കെ എൻ സൗമ്യയാണ് ഭാര്യ. മകൾ - ഗായത്രി ബൽറാം. സഹോദരങ്ങൾ - ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്.
സംസ്‌കാരം ഇന്ന് പകൽ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്‌മശാനത്തിൽ നടക്കും. ബൽറാം മട്ടന്നൂരിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ സാമൂഹിക - രാഷ്‌ട്രീയ - സാംസ്‌കാരിക രംഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.