മലയാള സിനിമയില്‍ തിലകക്കുറിയായി മാറിയ ചിത്രമാണ് 1954ല്‍ പുറത്തിറങ്ങിയ 'നീലക്കുയിൽ'. പി ഭാസ്ക്കരൻ മാഷും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രം 70 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ സന്ദര്‍ഭത്തില്‍ ചിത്രം നാടകമാകുന്നു.
ഉറൂബിൻ്റെ രചനയിൽ മാറ്റത്തിൻ്റെ ശംഖൊലി മുഴക്കിയെത്തിയ ചിത്രത്തിൽ ശ്രീധരൻ മാഷായി സത്യനും നീലിയായി മിസ് കുമാരിയുമാണ് അഭിനയിച്ചത്. സിനിമയ്‌ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയായിരുന്നു 'നീലക്കുയിൽ'.
രാഷ്‌ട്രപതിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ 'നീലക്കുയിൽ' ഇനി പ്രേക്ഷകർക്ക് നാടക രൂപത്തിൽ ആസ്വദിക്കാം. ആർഎസ് മധുവിൻ്റെ രചനയിൽ സംവിധായകൻ സിവി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്യുന്നത്. ഫോട്ടോ ജേണലിസ്‌റ്റായ ജിതേഷ് ദാമോദറാണ് സത്യൻ മാഷ് അവതരിപ്പിച്ച കഥാപാത്രത്തെ നാടകത്തിൽ അവതരിപ്പിക്കുന്നത്.
നര്‍ത്തകിയായ സിതാര ബാലകൃഷ്‌ണനാണ് നായിക കഥാപാത്രമായ നീലിയെ നാടകത്തിൽ അവതരിപ്പിക്കുന്നത്. മറ്റു കഥാപാത്രങ്ങളെ വഞ്ചിയൂർ പ്രവീൺകുമാർ, സജനചന്ദ്രൻ, മൻജിത്ത്, രജുല മോഹൻ, ശ്രീലക്ഷ്‌മി, ശങ്കരൻകുട്ടി നായർ, മാസ്‌റ്റർ കാശിനാഥൻ എന്നിവരും അവതരിപ്പിക്കും.
'നീലക്കുയിൽ' പോലെ മലയാള സിനിമയില്‍ ചരിത്ര പ്രാധാന്യമുള്ള സിനിമ, നാടക രൂപത്തിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നാണ് സംവിധായകൻ സിവി പ്രേംകുമാർ പ്രതികരിച്ചത്.
"നാടക രൂപത്തിൽ എത്തുന്ന 'നീലക്കുയിൽ' പ്രേക്ഷകരെ എല്ലാവിധത്തിലും സംതൃപ്‌തിപ്പെടുത്തും എന്ന ആത്മവിശ്വാസം ഞങ്ങൾക്കേവർക്കും ഉണ്ട്. നീലക്കുയിൽ പോലൊരു ചിത്രം അന്തസത്ത ചോരാതെ നാടക രൂപത്തിൽ എത്തിക്കുന്നത് സംവിധായകൻ എന്ന രീതിയിൽ വളരെയധികം ഭീതിജനകമായ കാര്യമാണ്. അത്തരമൊരു വസ്‌തുത മനസ്സിലാക്കിക്കൊണ്ടാണ് നീലക്കുയിലിനെ നാടക രൂപത്തിൽ അണിയിച്ചൊരുക്കുന്നത്.
അപ്രതീക്ഷിതമായാണ് നീലക്കുയിൽ എന്ന നാടകത്തിന്‍റെ സംവിധാന കുപ്പായമണിയാൻ എനിക്ക് ഭാഗ്യം ലഭിക്കുന്നത്. നാടകത്തിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ നീലക്കുയിൽ എന്ന സിനിമയെ കൃത്യമായി ഉൾക്കൊണ്ട് തന്നെയാണ് നാടകത്തിൽ പ്രവർത്തിക്കുന്നത്. നാടകത്തിന്‍റെ മികച്ച ആസ്വാദന തലത്തിന് വേണ്ടി അണിയറ പ്രവർത്തകർ വളരെയധികം കഷ്‌ടപ്പെടുന്നു. അതിന്‍റെ ഗുണഫലം പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആകുമെന്നാണ് പ്രതീക്ഷ." -സിവി പ്രേംകുമാർ പറഞ്ഞു.
നാടകത്തെ കുറിച്ച് ജിതേഷ് ദാമോദറും പ്രതികരിച്ചു. മഹാനടനായ സത്യൻ മാഷ് അവതരിപ്പിച്ച കഥാപാത്രത്തെ തനിക്ക് ഉൾക്കൊള്ളാൻ സാധിക്കുമോ എന്ന ഭയം തനിക്കാദ്യം ഉണ്ടായിരുന്നുവെന്നും ജിതേഷ് പറഞ്ഞു.
"സംവിധായകന്‍റെയും അണിയറ പ്രവർത്തകരുടെയും മികച്ച പിന്തുണയോടെ നാടകത്തിന്‍റെ റിഹേഴ്‌സലിന് എത്തിച്ചേർന്നു. ഒരാഴ്‌ച്ചത്തെ റിഹേഴ്‌സലിന് ശേഷമാണ് ശ്രീധരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് സാധിക്കും എന്നൊരു ആത്മവിശ്വാസം ഉടലെടുക്കുന്നത്. നാടകം കാണാൻ എത്തുന്ന പ്രേക്ഷകർ സത്യൻ മാഷിന്‍റെ അഭിനയത്തെ മുൻനിർത്തി എന്നെ താരതമ്യം ചെയ്യരുത്." - ജിതേഷ് ദാമോദര്‍ പറഞ്ഞു.
നാടകത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിത്താരയും പ്രതികരിച്ചു. മലയാള സിനിമയുടെ അഭിമാനമായ നീലക്കുയിൽ, നാടക രൂപത്തിൽ എത്തുമ്പോൾ ആ കഥയിലെ നീലിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിസ്സാരവത്‌ക്കരിക്കാൻ ആകില്ലെന്നാണ് സിത്താര പ്രതികരിച്ചത്.
"വളരെയധികം പഠിച്ച്, നീലക്കുയിൽ എന്ന സിനിമയുടെ കഥയെ ഉൾക്കൊണ്ട് വളരെ സീരിയസ് ആയാണ് നാടക രൂപത്തെ സമീപിച്ചത്. നാടകത്തിന്‍റെ റിഹേഴ്‌സല്‍ പുരോഗമിക്കുന്നതിനനുസരിച്ച് കഥാപാത്രത്തെ കൃത്യമായി എനിക്ക് ഉൾക്കൊള്ളാൻ ആയി." - സിത്താര ബാലകൃഷ്‌ണൻ പറഞ്ഞു.
ഡിസംബർ 22ന് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിലാണ് നീലക്കുയിൽ നാടകം അരങ്ങേറുക. സംഗീതം - അനിൽ റാം, രംഗപടം - അജിൻ കൊട്ടാരക്കര, ലൈറ്റ്സ് - എഇ അഷ്റഫ്, പിആർഒ - അജയ് തുണ്ടത്തിൽ എന്നിവരും നിര്‍വ്വഹിക്കുന്നു.
Also Read: അല്ലു അർജുൻ സോംഗ്‌സ് സ്പെഷ്യലിസ്‌റ്റ്.. സിജു തുറവൂർ പറയുന്നു..