തെന്നിന്ത്യയില്‍ വില്ലന്‍ വേഷങ്ങളിലൂടെ മികച്ച പ്രകടനം കാഴ്‌ചവച്ച് ശ്രദ്ധേയനായ താരമാണ് മൊട്ട രാജേന്ദ്രന്‍. സ്‌റ്റണ്ട് മാനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് വില്ലനായും കൊമേഡിയൻ ആയും പ്രേക്ഷകരെ കയ്യിലെടുത്ത താരം. മൊട്ട രാജേന്ദ്രന്‍റെ ഇപ്പോഴത്തെ രൂപത്തിന് പിന്നിൽ എല്ലാവർക്കും അറിയാവുന്ന ഒരു കഥയുണ്ട്.
സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടമാണ് മൊട്ട രാജേന്ദ്രന്‍റെ ഇപ്പോഴത്തെ രൂപത്തിന് പിന്നില്‍. 'റെഡ് ഇന്ത്യൻസ്' എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
ചിത്രീകരണത്തിനിടെ നടൻ വിജയരാഘവനുമായുള്ള സംഘട്ടന രംഗത്തിൽ ഇടികൊണ്ട മൊട്ട രാജേന്ദ്രൻ ഒരു പുഴയിലേക്ക് തെറിച്ചു വീണു. പുഴയിലേക്ക് ഫാക്‌ടറികളിൽ നിന്നും ഒഴുക്കിവിട്ട കെമിക്കൽ, അദ്ദേഹത്തിന്‍റെ ശരീരവുമായി പ്രതിപ്രവർത്തനം നടന്ന്, രോമങ്ങൾ മുഴുവൻ കൊഴിഞ്ഞു പോയി. എറണാകുളം കാക്കനാട് വെച്ചായിരുന്നു സംഭവം.
ഈ സംഭവത്തിന് ശേഷം അദ്ദേഹത്തിന്‍റെ തൊലി, ഏതൊരു വസ്‌തുവിനോടും വളരെയധികം അലർജി ഉണ്ടാക്കുന്ന തരത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ താരത്തിന് ഇക്കാര്യത്തിൽ സങ്കടമില്ല. ഈ രൂപം തനിക്ക് കിട്ടിയത് കൊണ്ടാണ് ജനപ്രീതിയുള്ള വേഷങ്ങൾ തന്നെ തേടി എത്തിയത് എന്നാണ് മൊട്ട രാജേന്ദ്രന്‍റെ അഭിപ്രായം.
ഇപ്പോഴിതാ സെറ്റില്‍ മൊട്ട രാജേന്ദ്രനുണ്ടായ മറ്റൊരു അനുഭവം ഇടിവി ഭാരതിനോട് തുറന്നു പറയുകയാണ് മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് ഹര്‍ഷദ്. നിരവധി സിനിമകളിൽ മേക്കപ്പ് മാനായ ഹർഷദ് മലയിലാണ് 'കുറുവ' എന്ന സിനിമയുടെ ചമയക്കാരൻ. 2022ൽ തമിഴ്-മലയാളം ചിത്രമായ 'കുറുവ'യുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് ഹര്‍ഷദ്.
സിനിമയില്‍ മൊട്ട രാജേന്ദ്രൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. എല്ലാ ചിത്രത്തിലും മൊട്ട രാജേന്ദ്രന് ഒരു രൂപം ആയതു കൊണ്ട്, ഒന്ന് വ്യത്യാസപ്പെടുത്താൻ ഹർഷദ് തീരുമാനിച്ചു. ഇതിനായി സംവിധായകന്‍റെയും മൊട്ട രാജേന്ദ്രന്‍റെയും സമ്മതത്തോടെ മുഖത്ത് അദ്ദേഹത്തിനൊരു പുരികം വച്ചു പിടിപ്പിച്ചു.
'സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു മുറിവ് ഉണ്ടാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു. സിനിമയിൽ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു മുറിവും ഉണ്ടാക്കി. പക്ഷേ ചിത്രീകരണം കഴിഞ്ഞ് എന്‍റെ മേക്കപ്പ് സഹായി സാധാരണ ആർട്ടിസ്‌റ്റുകളുടെ മേക്കപ്പ് നീക്കം ചെയ്യുന്നത് പോലെ അദ്ദേഹത്തിന്‍റെ മുറിവും പുരികവും വലിച്ചിളക്കി. മൊട്ട രാജേന്ദ്രന്‍റെ തൊലിക്ക് അലർജി ഉള്ളത് കൊണ്ട് മുറിവിന്‍റെ സ്‌റ്റിക്കറിനൊപ്പം പുരികത്തിന്‍റെ കൂടെ തൊലിയുടെ ഒരു ഭാഗം കൂടി ഇളകി വന്നു. ഞാന്‍ ഞെട്ടിത്തരിച്ചു.
എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ, പതിവ് ശൈലിയിൽ രംഗം ശാന്തമാക്കാൻ മൊട്ട രാജേന്ദ്രൻ പ്രതികരിച്ചത് ഇങ്ങനെ. 'പറവയില്ല തലൈവാ. വിട്ടിടുങ്കെ...' താരം അത് വളരെ നിസ്സാരമാക്കി എടുത്തെങ്കിലും മേക്കപ്പ് സഹായി ഇടിവെട്ട് ഏറ്റത് പോലെ നിന്നു. അവരെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷം ഞാന്‍ മൊട്ട രാജേന്ദ്രന്‍റെ അടുത്തെത്തി മാപ്പു പറഞ്ഞു. അദ്ദേഹത്തിന് ഉള്ളിൽ ദേഷ്യം ഉണ്ടായിരുന്നു. 'എന്നാ കൊടുമൈ സാർ' എന്നൊരു വാക്കിൽ തന്‍റെ ദേഷ്യം പ്രകടിപ്പിച്ച് വീണ്ടും രംഗം ശാന്തമാക്കി മൊട്ട രാജേന്ദ്രൻ.' -ഹര്‍ഷദ് പറഞ്ഞു.