തിരുവനന്തപുരം: സിനിമയിൽ ക്ഷോഭിച്ച പോലെ നടൻ ഇന്ദ്രൻസിന്‍റെ കുട്ടികാലത്തെ ജീവിതം അത്ര ശോഭനമായിരുന്നില്ല. സാക്ഷരത മിഷന്‍റെ നാലാം ക്ലാസ്, ഏഴാം ക്ലാസ് തുല്യത പരീക്ഷകൾ ഇന്ന് ആരംഭിക്കുമ്പോൾ കുട്ടിക്കാലത്തെ വിദ്യാഭ്യാസത്തിന്‍റെ കടം തീർക്കാൻ ഒരു വട്ടം കൂടി വിദ്യാലയത്തിന്‍റെ പടി കടന്നെത്തുകയാണ് അദ്ദേഹം.
തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലാണ് നടൻ ഇന്ദ്രൻസ് തന്‍റെ ഏഴാം ക്ലാസ് പരീക്ഷയ്ക്ക് എത്തിയത്. പേപ്പറിലെ സംശയങ്ങൾ ചോദിച്ചു മനസിലാക്കിയും ഒപ്പമുള്ളവരോടൊപ്പം സെൽഫിയെടുത്തും, കാത്തു നിന്ന മാധ്യമങ്ങളോട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവും അറിയിച്ച ശേഷം, കൃത്യം 9.30ന് അദ്ദേഹം പരീക്ഷ ഹാളിലെത്തി.
സിനിമ തിരക്കുകൾക്കിടെ ഓൺലൈനായി ക്ലാസുകൾ അറ്റൻഡ് ചെയ്‌തായിരുന്നു പരീക്ഷാ തയ്യാറെടുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളായിരുന്നു ഇന്ദ്രൻസിന്‍റെ പഠന കേന്ദ്രം. ഇന്നും നാളെയും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസമായി ആറ് വിഷയങ്ങളിലേക്കാകും പരീക്ഷ നടക്കുക. വിജയിക്കുന്നവർക്ക് പത്താം തരം തുല്യത കോഴ്‌സിലേയ്‌ക്ക് നേരിട്ട് ചേരാനാകും.
എസ്‌എസ്‌എൽസി തുല്യത പരീക്ഷയ്ക്കായി ആദ്യം അപേക്ഷിച്ചെങ്കിലും നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. പിന്നാലെ ഏഴാം തരം തുല്യത പരീക്ഷക്ക് അപേക്ഷിച്ചു. അക്ഷരശ്രീ മിഷന്‍റെ തിരുവനന്തപുരം മെഡിക്കൽ കോളേജ് മേഖല പ്രവർത്തകയായ വിജയലക്ഷ്‌മി ടീച്ചർ, ഷൂട്ടിംഗ് തിരക്കുകൾക്കിടെയും, ഓൺലൈനായി ക്ലാസുകളിൽ പങ്കെടുപ്പിച്ചും, വീട്ടിലെത്തി ട്യൂഷൻ നൽകിയും ഇന്ദ്രൻസിന് പരീക്ഷയ്ക്കായി പിന്തുണ നൽകി.
ഓഗസ്‌റ്റ് 25നാണ് നാലാംതരം തുല്യത പരീക്ഷ. ഇംഗ്ലീഷ് ഉൾപ്പെടെ നാല് വിഷയമാകും ഉണ്ടാവുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷകൾ. സാമൂഹ്യശാസ്ത്രവും അടിസ്ഥാനശാസ്ത്രവും ഗണിതവുമാണ് നാളത്തെ പരീക്ഷ. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പരീക്ഷയുടെ ഫലം പുറത്തു വരും. ഏഴാം തരം തുല്യതയ്ക്ക് ശേഷം പത്താം തരം തുല്യത പരീക്ഷ കൂടി പാസായാൽ അദ്ദേഹത്തെ സാക്ഷരത മിഷന്‍റെ അംബാസഡറാക്കാൻ ശുപാർശ നൽകുമെന്ന് സാക്ഷരത മിഷൻ ഡയറക്‌ടർ എജി ഒലീന പറഞ്ഞു. വിദ്യാഭ്യാസത്തോടുള്ള നടന്‍റെ അഭിനിവേഷം എല്ലാവർക്കും മാതൃകയാണെന്നും ഒലീന വ്യക്തമാക്കി.