ന്യൂഡല്‍ഹി : മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജെപി നേതാവിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
മാര്‍ച്ച് 30ന് 96 വയസുള്ള അദ്ദേഹത്തെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നേരിട്ട് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് ഭാരതരത്‌ന സമ്മാനിച്ചത്. അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് അദ്ദേഹത്തിന്‍റെ വസതിയിലെത്തി രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചത്.
നരേന്ദ്ര മോദി, ജഗദീപ് ധൻഖർ, എം വെങ്കയ്യ നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എൽ കെ അദ്വാനിയെ ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽ കെ അദ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണെന്നും നരേന്ദ്ര മോദി എക്‌സിൽ കുറിച്ചിരുന്നു.
താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു തുടങ്ങി ഉപപ്രധാനമന്ത്രി വരെയായി രാജ്യത്തെ സേവിച്ച എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകുമെന്ന കാര്യം പങ്കുവയ്‌ക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായ കറാച്ചിയില്‍ 1927 നവംബര്‍ എട്ടിനാണ് അദ്വാനി ജനിച്ചത്.