വാരണാസി (ഉത്തര്‍പ്രദേശ്): കോളജ് ക്യാമ്പസിലെ പള്ളി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ഉദയ് പ്രതാപ് കോളജിലെ പരിസരത്തുള്ള പള്ളി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടാണ് വാരണാസിയിലെ കോളജിലെ നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഈ സാഹചര്യത്തില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയ് ശ്രീറാം എന്ന് വിളിച്ച് കാവി പതാക വീശി നൂറുകണക്കിന് വിദ്യാർഥികളാണ് ഉദയ് പ്രതാപ് കോളജ് ഗേറ്റിന് മുന്നിൽ തടിച്ചുകൂടി ഇന്നലെ (ഡിസംബര്‍ 6) പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി കോളജിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അവരെ തടഞ്ഞു. മസ്‌ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം വഖഫ് ബോർഡിന്‍റേത് അല്ലെങ്കിൽ കെട്ടിടം അവിടെ നിന്ന് പൊളിച്ചു നീക്കണമെന്ന് വിദ്യാർഥി നേതാവ് വിവേകാനന്ദ് സിങ് പറഞ്ഞു. പള്ളിയിൽ നമസ്‌കാരം തുടർന്നാൽ ഹനുമാൻ ചാലിസ ചൊല്ലി വിദ്യാർഥികൾ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു കൂട്ടം വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ, സാഹചര്യം കുറച്ച് അക്രമാസക്തമായിരുന്നുവെന്നും, പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി) വിദുഷ് സക്‌സേന വ്യക്തമാക്കി. അതേസമയം, മസ്‌ജിദിനെ ചൊല്ലി കഴിഞ്ഞ ചൊവ്വാഴ്‌ചയും സംഘര്‍ഷം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചില അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും എസിപി വ്യക്തമാക്കി. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യാഴാഴ്‌ച മുതല്‍ കാമ്പസിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം പൊലീസ് നിയന്ത്രിച്ചിരുന്നു, തിരിച്ചറിയൽ കാർഡുള്ള വിദ്യാർഥികള്‍ക്ക് മാത്രമേ കാമ്പസിലേക്ക് വരാൻ അനുമതിയുള്ളൂ.
ചൊവ്വാഴ്‌ച പള്ളിക്ക് സമീപം നമസ്‌കരിക്കുമ്പോൾ വിദ്യാർഥികൾ ഹനുമാൻ ചാലിസ ചൊല്ലിയതിനെ തുടർന്നാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ ഒരു "വിദ്യാർഥി കോടതി" രൂപീകരിക്കുകയും 15 ദിവസത്തിനകം പള്ളിയുടെ നിലയും അതിന്‍റെ ഉടമസ്ഥാവകാശവും സംബന്ധിച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് വഖഫ് ബോർഡിന് കത്ത് അയയ്‌ക്കുകയും ചെയ്‌തു.
പള്ളിയുടെ സ്ഥിതി പരിശോധിക്കാൻ ഉത്തർപ്രദേശ് സെൻട്രൽ വഖഫ് ബോർഡിന് കത്തെഴുതിയതായി അഞ്ജുമാൻ ഇന്‍റസാമിയ മസ്‌ജിദ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് യാസീൻ നേരത്തെ പറഞ്ഞിരുന്നു. മസ്‌ജിദ് നിലനില്‍ക്കുന്നത് വഖഫ് സ്വത്തിലാണ്. കോളജിൽ മസ്‌ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം നവാബ് ദാനമായി നൽകിയ വഖഫ് സ്വത്തുക്കളാണെന്ന് 2018 ഡിസംബർ 6 ന് പുറപ്പെടുവിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നുവെന്നും യാസീൻ വ്യക്തമാക്കി.
Read Also: യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട നവജാത ശിശുവിനും ദാരുണാന്ത്യം