മുംബൈ : മഹാരാഷ്‌ട്ര താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ പത്തായി. പരിക്കേറ്റ 64ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഇന്നലെ (മെയ് 23) ഉച്ചയോടെയാണ് ഫാക്‌ടറിയിലെ ഒരു ബോയിലര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്.
അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫാക്‌ടറി ഉടമകള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് പൊലീസ് കേസെടുത്തു. ഡോംബിവാലി സെക്കൻഡ് ഫേസില്‍ സ്ഥിതി ചെയ്യുന്ന അമുദൻ കെമിക്കൽസ് യൂണിറ്റിന്‍റെ ഉടമകള്‍ക്കെതിരെയാണ് കേസ്.
പൊട്ടിത്തെറിയുണ്ടായ ഫാക്‌ടറിയുടെ സമീപത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നും നിലവിലെ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും കല്യാൺ തഹസിൽദാർ സച്ചിൻ ഷെജൽ അറിയിച്ചു.
സ്ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തം ഇന്നലെ രാത്രി ഉച്ചയോടെയാണ് നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തെ തുടര്‍ന്ന് രാസവസ്‌തുക്കള്‍ അടങ്ങിയ ഡ്രമ്മുകളും പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെ രാസവസ്‌തുക്കളുടെ ദുര്‍ഗന്ധം മേഖലയില്‍ വ്യാപിച്ചിരുന്നതായി ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സെല്ലിലെ കൈലാസ് നികം വ്യക്തമാക്കി.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മറ്റ് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ആളുകള്‍ മേഖലയിലെ ആറ് ആശുപത്രികളിലായാണ് ചികിത്സയിലുള്ളത്. അതേസമയം, സ്ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Also Read : സ്‌പെയിനിൽ റസ്റ്റോറൻ്റ് തകർന്ന് 4 മരണം; 20ലധികം പേർക്ക് പരിക്ക് - RESTAURANT COLLAPSES IN MAJORCA