വിജയവാഡ : ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വൈഎസ് ശർമിള റെഡ്ഡിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്‌ത് പൊലീസ്. അതിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പാര്‍ട്ടിയുടെ 'ചലോ സെക്രട്ടേറിയറ്റ്' മാര്‍ച്ചിന്‍റെ ഭാഗമായി ആന്ധ്ര രത്ന ഭവനിലാണ് ശർമിളയും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധിച്ചത്.
സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുമായി ശര്‍മിളയും പ്രവര്‍ത്തകരും കുത്തിയിരിപ്പുസമരം നടത്തുകയായിരുന്നു. സമരത്തിനിടെ പൊലീസെത്തി കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.
സെക്രട്ടേറിയറ്റ് മാർച്ച് നയിച്ച എപിസിസി വർക്കിങ് പ്രസിഡന്‍റ് ഷെയ്ഖ് മസ്‌താന്‍ വാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരോടുള്ള പൊലീസിന്‍റെ കടുത്ത സമീപനത്തെ ആന്ധ്രാപ്രദേശിന്‍റെ എഐസിസി ചുമതലയുള്ള മാണിക്കം ടാഗോർ വിമർശിച്ചു.
"എപിസിസി വർക്കിംഗ് പ്രസിഡന്‍റ് മസ്‌താന്‍ വാലി, മുൻ എംഎൽഎമാര്‍, കോൺഗ്രസ് പ്രവർത്തകര്‍ എന്നിവരോട് വിജയവാഡയിലെ ജഗൻ പൊലീസിന്‍റെ സമീപനം നടുക്കുന്നതാണ്. എപിയിലെ തൊഴിലില്ലായ്‌മ പ്രതിസന്ധിക്കെതിരെ അവർ മാർച്ച് ചെയ്യാൻ ഒരുങ്ങുമ്പോൾ ഈ കടുത്ത സമീപനത്തെ അംഗീകരിക്കാനാവില്ല. പ്രതിഷേധിക്കുക എന്നത് ജനാധിപത്യ അവകാശമാണ്' - ടാഗോർ എക്‌സില്‍ പോസ്റ്റ് ചെയ്‌തു.
21,000ത്തില്‍ അധികം പേർ തൊഴിലില്ലായ്‌മ മൂലം ആത്മഹത്യ ചെയ്‌തു എന്നാണ് കണക്ക്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം നീതിക്കായി സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ജനാധിപത്യ വിരുദ്ധമായി അറസ്റ്റ് ചെയ്യുകയാണ് വൈഎസ്‌ആർസിപി സർക്കാർ' - പ്രതിഷേധത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് വൈ എസ് ശർമിള പറഞ്ഞു.
'ഞങ്ങള്‍ക്ക് ചുറ്റും ആയിരക്കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇരുമ്പ് വേലികൾ സ്ഥാപിച്ച് ഞങ്ങളെ ബന്ദികളാക്കി. തൊഴിൽരഹിതരുടെ പക്ഷത്ത് നിൽക്കുമ്പോള്‍ അവർ ഞങ്ങളെ അറസ്റ്റ് ചെയ്യും. ഞങ്ങളെ തടയാൻ ശ്രമിക്കുന്ന ഏകാധിപതികളാണ് നിങ്ങൾ. ഈ പ്രവൃത്തികളെല്ലാം അതിന് തെളിവാണ്. വൈഎസ്ആര്‍സിപി സർക്കാർ തൊഴിൽരഹിതരോട് മാപ്പ് പറയണം'- വൈ എസ് ശര്‍മിള എക്‌സില്‍ കുറിച്ചു.
പ്രതിഷേധത്തിന് മുമ്പുള്ള അറസ്റ്റും വീട്ടുതടങ്കലും ഒഴിവാക്കാന്‍ ഇന്നലെ(21-02-2024) വൈഎസ് ശർമിള കോണ്‍ഗ്രസ് ആസ്ഥാനത്താണ് രാത്രി കഴിഞ്ഞത്.