ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഒന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്‌ടറല്‍ ബോണ്ട് സ്‌കീം (Electoral bonds scheme by central government) ഭരണഘട വിരുദ്ധമെന്ന് സുപ്രീം കോടതി. വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കുന്നത് വിവരാവകാശ നിയമത്തിന്‍റെ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി പദ്ധതി റദ്ദാക്കണമെന്നും നിര്‍ദേശിച്ചു (SC verdict on Electoral bonds case).
ചീഫ് ജസ്റ്റിസ് ജി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പര്‍ദിവാല, ബി ആര്‍ ഗവായ്, മനോശ് മിശ്ര എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന് തിരിച്ചടിയായ വിധി പ്രഖ്യാപിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെ കുറിച്ച് അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും ഇലക്‌ടറല്‍ ബോണ്ട്, ആര്‍ട്ടിക്കിള്‍ 19 (1) (എ)യ്‌ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികളില്‍ സ്വാധീനം കൂടുമെന്നും ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും കോടതി വ്യക്തമാക്കി. ഇലക്‌ടറല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ നല്‍കിയ ബോണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അംഗീകൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്‌ടറല്‍ ബോണ്ട് സ്‌കീം. ഇത്തരത്തില്‍ ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനുള്ളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാം. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും എന്നതാണ് ഇലക്‌ടറല്‍ ബോണ്ട് സ്‌കീമിന്‍റെ പ്രത്യേകത.
ഇതിലെ സുതാര്യത ചോദ്യം ചെയ്‌തു കൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറും, സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR), കോമണ്‍ കോസ് എന്നീ സംഘടനകളും കോടതിയെ സമീപിച്ചത്.