ന്യൂഡൽഹി: 2022-2023 വർഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവർക്കും, മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്‌ണൻ, കലാ വിജയൻ എന്നിവർക്കും, കൂടിയാട്ടത്തിൽ മാർഗി മധു ചാക്യാർ, ചെണ്ട വിഭാഗത്തിൽ പി കെ കുഞ്ഞിരാമൻ, തോൽപാവക്കൂത്തിൽ കെ വിശ്വനാഥ പുലവർ എന്നിവർക്കും പുരസ്ക്കാരമുണ്ട്. കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജി വേണുവിനും പുരസ്‌ക്കാരം നല്‍കും (Sangeet Natak Akademi Award Announced).
ആറ് പേർക്കുള്ള അക്കാദമി ഫെല്ലോഷിപ്പുകൾക്ക് പുറമെ 92 കലാകാരന്മാരുടെ പട്ടികയാണ് സംഗീത നാടക അക്കാദമി ഇന്ന് പ്രഖ്യാപിച്ചത്. ഫോക്‌ലോറിസ്‌റ്റും എഴുത്തുകാരനുമായ വിനായക് ഖേദേക്കർ, വീണ വാദകൻ ആർ വിശ്വേശ്വരൻ, കഥക് നർത്തകി സുനയന ഹസാരിലാൽ, കുച്ചിപ്പുഡി നര്‍ത്തക ദമ്പതികളായ രാജ, രാധാ റെഡ്ഡി, നാടക സംവിധായകൻ ദുലാൽ റോയ്, നാടകകൃത്ത് ഡിപി സിൻഹ എന്നിവരാണ് ഫെല്ലോഷിപ്പുകൾക്ക് അർഹരായത്.
സംഗീത വിഭാഗത്തിൽ ഹിന്ദുസ്ഥാനി, കർണാടക വോക്കൽ സംഗീതം, കർണാടക ഇൻസ്ട്രുമെൻ്റൽ സംഗീതം, ഹിന്ദുസ്ഥാനി, സുഗം സംഗീതം തുടങ്ങിയവയിലാണ് അവാർഡുകൾ നൽകപ്പെടുന്നത്. നൃത്തരൂപങ്ങളിൽ ഭരതനാട്യം, കഥക്, കഥകളി, കുച്ചിപ്പുഡി, ഛൗ, ഒഡീസി, സത്രിയ, മോഹിനിയാട്ടം എന്നിവയും സമകാലിക നൃത്തവും പരിഗണിക്കപ്പെടുന്നു.
നാടക രചന, സംവിധാനം, അഭിനയം, മേക്കപ്പ്, ലൈറ്റിങ് എന്നിങ്ങനെ നാടകത്തിൻ്റെ വിവിധ മേഖലകളിലും രാമലീല, അങ്കിയ ഭോന, കുട്ടിയാട്ടം തുടങ്ങിയ മേഖലകളിലും അവാർഡുകൾ നൽകിവരുന്നു.
Also Read: 'ഹത്തനെ ഉദയ' ഷൂട്ടിംഗ് പൂർത്തിയായി ; നാടക കലാകാരന്മാരുടെ സിനിമ
അക്കാദമി ഫെലോഷിപ്പിന് മൂന്ന് ലക്ഷം രൂപയാണ് നൽകുന്നത്. ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് അക്കാദമി അവാർഡുകൾ. ഫെലോഷിപ്പുകളും അവാർഡുകളും രാഷ്ട്രപതി ദ്രൗപതി മുർമുവാകും അവാർഡുകൾ സമ്മാനിക്കുക.