ഹൈദരാബാദ് : കാലങ്ങളായി തങ്ങള്‍ കഴിഞ്ഞിരുന്ന കാടുവിട്ടിറങ്ങി ആദിവാസികള്‍. തെലങ്കാനയിലെ കവാല്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം താമസിക്കുന്നവര്‍ ഒഴിഞ്ഞ് പോകണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ആദിവാസികള്‍ കാടിറങ്ങാന്‍ നിര്‍ബന്ധിതരായത്.
നിര്‍മ്മല്‍ ജില്ലയിലെ കദം മണ്ഡലിലെ മൈസംപേട്ട, രാംപൂര്‍ ഗ്രാമങ്ങളാണ് പൂര്‍ണമായും വന്യജീവികള്‍ക്കായി വിട്ടുകൊടുത്തത്. ഈ മേഖലയില്‍ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രവൃത്തികള്‍ അഞ്ച് വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. 142 കുടുംബങ്ങള്‍ക്ക് രണ്ടുതരം പാക്കേജുകളാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. പതിനഞ്ച് ലക്ഷം രൂപ നല്‍കി ഇവരെ ഒഴിപ്പിക്കുക എന്നതായിരുന്നു ആദ്യ പദ്ധതി. 48 കുടുംബങ്ങള്‍ ഈ പണം സ്വീകരിച്ചു.
രണ്ടാം പദ്ധതി പ്രകാരം ഒരു വീടും 32പിറ്റ് കൃഷി ഭൂമി അടക്കം രണ്ട് ഏക്കര്‍ ഭൂമിയും ഓരോ കുടുംബത്തിനും അനുവദിക്കും. രണ്ടാം പദ്ധതിയുടെ ഭാഗമായി 94 കുടുംബങ്ങള്‍ക്കായി റോഡും, ജലവിതരണവും വിദ്യാലയവും എല്ലാമുളള ഒരു കോളനി സ്ഥാപിച്ചു. കദമിലെ കോതമാഡിപഡിഗയ്ക്ക് സമീപമാണ് ഈ കോളനി സ്ഥാപിച്ചത്. രാംപൂരില്‍ നിന്ന് 35 കിലോമീറ്ററും മൈസാംപേട്ടില്‍ നിന്ന് 25 കിലോമീറ്ററും ദൂരത്തിലാണ് കോളനി നിര്‍മ്മിച്ചിരിക്കുന്നത്.
പത്ത് ദിവസമായി ആദിവാസികള്‍ പുതിയ ഇടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ കോളനിയില്‍ ഇവര്‍ക്ക് തൊഴുത്തും സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതിയടക്കമുള്ള സൗകര്യങ്ങളും ഉടന്‍ ഇവര്‍ക്ക് എത്തിക്കും.
Also Read: ഹൈദരാബാദ് വിമാനത്താവള റണ്‍വേയില്‍ പുള്ളിപ്പുലി ; കൂട്ടിലാക്കാനാകാതെ കുഴഞ്ഞ് അധികൃതര്‍
കവാല്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 94 ആദിവാസികളെ ഒഴിപ്പിക്കുന്ന നടപടിക്രമങ്ങള്‍ ഇന്നലെ പൂര്‍ത്തിയായതായി മുഖ്യവനപാലകന്‍ ആര്‍ എം ദോബ്രിയാല്‍ പറഞ്ഞു. അംബ്രബാദ് കടുവ സംരക്ഷണ കേന്ദ്രത്തിലെ നാല് ഗ്രാമങ്ങളില്‍ നിന്ന് കൂടി ഉടന്‍ ഒഴിപ്പിക്കലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി തെലുഗു സംസ്ഥാനങ്ങളില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായാണ് ഗ്രാമവാസികളെ കുടിയിറക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നത്. ഇതിനായി 14.2 കോടി രൂപയാണ് ചെലവിടുന്നത്.