റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പന സോറനുമായി (Kalpana Soren) കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi Meets Hemant Soren's wife). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡന്‍റു കൂടിയായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷമാണ് ജാർഖണ്ഡിലെ വസതിയിലെത്തി രാഹൂല്‍ കല്‍പ്പന സോറനെ കണ്ടത്.
എച്ച്ഇസി കോംപ്ലക്‌സിലെ ചരിത്രപ്രസിദ്ധമായ ഷഹീദ് മൈതാനിയിൽ നടക്കുന്ന പൊതു റാലിക്ക് മുമ്പാണ് ഗാന്ധി കൽപ്പന സോറനെ കണ്ടതെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐ (എംഎൽ) സഖ്യം ബിജെപിയെയും സഖ്യകക്ഷികളെയും നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കൽപ്പന സോറനൊപ്പമുള്ള ഗാന്ധിയുടെ ചിത്രവും രമേഷ് പങ്കുവച്ചു.
തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ രാഷ്‌ട്രീയം വിടുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ഹേമന്ത് സോറൻ പറഞ്ഞിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോറനെ വെള്ളിയാഴ്‌ച (ഫെബ്രുവരി 2) റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.