ന്യൂഡല്‍ഹി : പലസ്‌തീനിലെ വംശഹത്യയ്‌ക്ക് നേരെ ലോകം കണ്ണടയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗാസയിലെ ജനങ്ങള്‍ സഹായത്തിനായി കേഴുമ്പോഴും ആരും അതിനായി കടന്നുചെല്ലുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇത് രാജ്യത്തിന് തന്നെ വലിയ നാണക്കേടായി മാറും (Israel Gaza Conflict).
ആശുപത്രികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുന്നു. ഡോക്‌ടര്‍മാരെയടക്കം ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കുന്നു. ഇസ്രയേല്‍ ഭരണകൂടത്തിന് രാജ്യം സഹായങ്ങളും ആയുധങ്ങളും നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രിയങ്ക പറഞ്ഞു.
ഒക്‌ടോബര്‍ 7നുണ്ടായ ആക്രമണത്തിന് ശേഷം ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം ഗാസയില്‍ കലാപങ്ങള്‍ സൃഷ്‌ടിച്ചു. വംശഹത്യ നടത്തുന്നതിനെതിരെ നടപടികള്‍ എടുക്കാതെ പലസ്‌തീനിലെ ജനങ്ങളെ കൊന്നൊടുക്കുകയാണ് (Congress Leader Priyanka Gandhi). ആയിരക്കണക്കിന് കുട്ടികളാണ് ഇസ്രയേലിന്‍റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. ഒരു രാജ്യം മുഴുവന്‍ പട്ടിണിയിലാണ്. അവര്‍ സഹായത്തിനായി കേഴുകയാണ്. നൂറുകണക്കിന് ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും ലോകത്തിന് അതില്‍ ഇടപെടാന്‍ കഴിയാതെ വരികയാണ്. ഇതെല്ലാം ഭയാനക കാര്യങ്ങളാണ് - പ്രിയങ്ക പറഞ്ഞു.
ഇതിനെതിരെ ഇനിയും ശബ്‌ദം ഉയര്‍ന്നില്ലെങ്കില്‍ സങ്കല്‍പ്പിക്കാനാകാത്ത വില നല്‍കേണ്ടി വരും. നീതിയുടെയും മാനവികതയുടെയും അന്തർദേശീയ മര്യാദയുടെയും എല്ലാ നിയമങ്ങളും തകർന്നിരിക്കുന്നു. മനുഷ്യത്വം ചോര്‍ന്ന് പോയിരിക്കുന്നു. നീതിക്ക് വേണ്ടി ശബ്‌ദം ഉയര്‍ത്തിയില്ലെങ്കില്‍ ഭാവിയില്‍ ഇതിന് വലിയ വില നല്‍കേണ്ടതായി വരുമെന്നും പ്രിയങ്ക എക്‌സിലെ കുറിപ്പില്‍ പറയുന്നു.
ഗാസ മുനമ്പില്‍ സംഘര്‍ഷം പൊട്ടി പുറപ്പെട്ടത് മുതല്‍ പലസ്‌തീനിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഗാസയുടെ മേലുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മേഖലയില്‍ വെടിനിര്‍ത്തലിന് നടപടി വേണമെന്ന് ആവശ്യം ഉയര്‍ത്തുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.