പട്‌ന : ബിഹാര്‍ രാഷ്ട്രീയം കലങ്ങി മറിയുന്നതിനിടെ, മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം തേടിയതായി റിപ്പോര്‍ട്ട്. നിതീഷ് രാജിനല്‍കി ഇന്നുതന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിടയുണ്ട്. നേരില്‍ക്കണ്ട് രാജിക്കത്ത് കൈമാറാനും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പിന്തുണക്കത്ത് നല്‍കാനുമായി അദ്ദേഹം ഗവര്‍ണറുടെ സമയം തേടിയതായാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയുടെ പിന്തുണയോടെ നിതീഷ് ഞായറാഴ്ച തന്നെ സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
വൈകിട്ട് രാജ്ഭവനിൽ, ഒമ്പതാം തവണയും മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു നേതാക്കള്‍ അറിയിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എൽജെപിആർ അധ്യക്ഷൻ ചിരാഗ് പാസ്വാൻ, മറ്റ് എൻഡിഎ സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിതീഷിന് 128 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. ബിജെപി വൈകാതെ നിതീഷിനുള്ള പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ജെഡിയുവിന് 45ഉം, ബിജെപിക്ക് 78 ഉം, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4ഉം എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണ കൂടി ചേര്‍ന്നാണ് 128 ആയിരിക്കുന്നത്. പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറും. അതേസമയം ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദള്‍ (ആർജെഡി) കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കും. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ധാരണയിലെത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.