നാദിയ (പശ്ചിമബംഗാൾ) : സന്ദേശ്‌ഖാലി സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെയും മുഖ്യമന്ത്രി മമത ബാനർജിയേയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്. ഷെയ്ഖ് ഷാജഹാനെ അറസ്‌റ്റ് ചെയ്യാൻ മമതയ്ക്ക് കഴിയുന്നില്ലെങ്കിൽ സംസ്ഥാനത്തിന് പൂർണ പിന്തുണ നൽകാൻ അവർ കേന്ദ്രസർക്കാരിന്‍റെ സഹായം തേടണമെന്നും ഒളിവിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവിനെ ഒരു മണിക്കൂറിനുള്ളിൽ അറസ്‌റ്റ് ചെയ്യാൻ കേന്ദ്രത്തിന് ശേഷിയുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
മമത ബാനർജി സർക്കാരിന് ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവർ കേന്ദ്രസർക്കാരിന്‍റെ സഹായം തേടണമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പിന്തുണയ്ക്കാൻ കേന്ദ്രം പൂർണമായി രംഗത്തുണ്ട്. കൂടാതെ സേനയും പൂർണ്ണമായി സജ്ജമാണെന്നും ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ കണ്ടെത്താനുളള കഴിവ് തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ സംസ്ഥാനത്തിന് പിന്തുണ നൽകാൻ എപ്പോഴും തയ്യാറാണ്. തങ്ങളുടെ സംഘത്തെ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ നേരിട്ട് അറസ്‌റ്റ് ചെയ്‌തു. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ സന്ദേശ്ഖാലിയിൽ പോകാൻ ആഗ്രഹിക്കുമ്പോൾ അവരെ തടയുന്നില്ലെന്നും അവർക്കു ക്രമസമാധാനമൊന്നും ബാധകമല്ലേ എന്നും എല്ലാം പ്രതിപക്ഷത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയും തൃണമൂൽ കോണ്‍ഗ്രസും തമ്മിൽ എങ്ങനെ താരതമ്യപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഒരു വശത്ത് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന മോദിജിയും മറുവശത്ത് നേരെ വിപരീതവുമാണ്. രാജ്യത്തും ലോകത്തും മോദിക്കെതിരെ ഒരു കൗണ്ടർ ഉണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പ്രധാനമന്ത്രി ഇവിടെയെത്തുമെന്നും ബംഗാളിലെ മുഴുവൻ ജനങ്ങളും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്നും അവർ വളരെ ആവേശത്തോടെ സ്വീകരിക്കുമെന്നും നിസിത് പ്രമാണിക് പറഞ്ഞു.
അതേസമയം തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിൻ്റെ അനുനായികളും നടത്തിയ അതിക്രമങ്ങൾക്കെതിരെ നീതി തേടിയാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ പ്രതിഷേധിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിൻ്റെ അനുയായികളും തങ്ങളെ നിർബന്ധിച്ച് ഭൂമി തട്ടിയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന് സന്ദേശ്ഖാലിയിലെ ധാരാളം സ്ത്രീകൾ ആരോപിച്ചിരുന്നു.