പൊഖ്‌റാൻ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധൂനിക സൈനികോപകരണങ്ങളുടെ ശക്തിപ്രകടനത്തിന് സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര, നാവിക, വ്യോമ സേനകളുടെ ഇന്ത്യൻ നിർമിത ആയുധങ്ങളും ഫൈറ്റർ ജെറ്റുകളും അണിനിരത്തിയ 'ഭാരത് ശക്തി' അഭ്യാസ പ്രകടനം രാജസ്ഥാനിലെ പൊഖ്‌റാനിലാണ് നടന്നത്. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രധാനമന്ത്രിക്കൊപ്പം പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്‌തമായ ഇന്ത്യ, സേനകളുടെ ആത്മവിശ്വാസത്തിന്‍റെ ഗ്യാരണ്ടിയാണെന്ന് പ്രകടനം കണ്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു. എംഐആർവി സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിൻ്റെ വിജയകരമായ പരീക്ഷണ പറക്കൽ പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരതിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, രാജ്യത്തിൻ്റെ പ്രതിരോധ ഉൽപ്പാദനം ഇരട്ടിയിലധികമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ പ്രതിരോധ ഉൽപ്പാദനം ഇരട്ടിയിലധികമായി, അതായത് ഒരു ലക്ഷം കോടി രൂപയിലധികം. യുവാക്കളാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 150-ലധികം പ്രതിരോധ സ്‌റ്റാർട്ടപ്പുകൾ ആരംഭിച്ചു. രാജ്യവും നമ്മുടെ സേനയും അവർക്ക് 1,800 കോടി രൂപയുടെ ഓർഡറുകൾ നൽകാൻ തീരുമാനിച്ചു. പ്രതിരോധ മേഖലയിലെ ഒരു 'ആത്മനിർഭർ ഭാരത്' ഇന്ത്യന്‍ സേനയിലെ 'ആത്മവിശ്വാസ'ത്തിൻ്റെ ഉറപ്പാണ്." പ്രധാനമന്ത്രി പറഞ്ഞു.
ആകാശത്തെ വിമാന മുഴക്കവും കരസേന നിലത്ത് പ്രദർശിപ്പിച്ച വീര്യവും 'പുതിയ ഇന്ത്യയുടെ' ആഹ്വാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വികസിതമാക്കണമെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടതുണ്ടെന്നും മോദി വ്യക്‌തമാക്കി.
"ഇന്ന് നമ്മൾ കണ്ട മൂന്ന് സേനകളുടെയും ധീരത അതിശയകരമാണ്, ആകാശത്തിലെ ആ ഗർജ്ജനം, ഭൂമിയിലെ ഈ യുദ്ധം.. വിജയത്തിൻ്റെ മുരൾച്ച എല്ലാ ദിശകളിലും പ്രതിധ്വനിക്കുന്നു. ഇത് ഒരു പുതിയ ഇന്ത്യയുടെ ആഹ്വാനമാണ്. ഇന്ത്യയെ വികസിതം ആക്കാനാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഭക്ഷ്യ എണ്ണകൾ മുതൽ ആധുനിക വിമാനങ്ങൾ വരെയുള്ള എല്ലാ മേഖലകളിലും ആത്മനിർഭരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്." പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രിക്കപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, സൈനിക മേധാവി മനോജ് പാണ്ഡെ എന്നിവരും ശക്തിപ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ പൊഖ്റാനിൽ എത്തിയിരുന്നു. പ്രതിരോധ സേന സജ്ജമാക്കിയിട്ടുള്ള ആയുധ സംവിധാനങ്ങളെ പരിചയപ്പെടുത്തുകന്ന പ്രദർശനം ഒരു മണിക്കൂറോളം നീണ്ടു.
T-90 ടാങ്കുകൾ, ധനുഷ്, സാരംഗ് എന്നീ വെടിക്കോപ്പുകൾ, ആകാശ് ആയുധ സംവിധാനങ്ങൾ, ലോജിസ്‌റ്റിക് ഡ്രോണുകൾ, റോബോട്ടിക് മ്യൂൾസ്, അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ എന്നിവ കൂടാതെ ആളില്ലാ വിമാനങ്ങളുടെ ഒരു നിരയും അടക്കമുള്ള സംവിധാനങ്ങളാണ് കരസേന കാഴ്‌ചവച്ചത്.
നാവികസേന തങ്ങളുടെ കപ്പൽ വേധ മിസൈലുകൾ, സ്വയംനിയന്ത്രിതമായ ചരക്ക് വിമാനങ്ങൾ തുടങ്ങിയ സഞ്ചേതിക സംവിധാനങ്ങളാണ് പ്രദർശിപ്പിച്ചത്. വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.