ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ചെങ്കടലില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും ചരക്കുകടത്തും ഉള്ളസാഹചര്യത്തെക്കുറിച്ചും കടലിലെ രാജ്യാന്തര നിയമങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരുരാഷ്ട്രത്തലവന്‍മാരും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി(Modi and Macron on International Conflicts).
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ദ്ധിക്കാനുള്ള സാഹചര്യത്തിലും ഇരുരാഷ്‌ട്രത്തലവന്‍മാരും ആശങ്ക പ്രകടിപ്പിച്ചു. ചെങ്കടലിലെ സംഘര്‍ഷങ്ങള്‍ ഇതിനകം തന്നെ സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. (Redsea, middle east violence)
നവംബര്‍ മുതല്‍ ഹൂതികള്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ നിരന്തരം മിസൈല്‍ ആക്രമണം നടത്തുകയാണ്. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തുന്ന നരനായാട്ടിനുള്ള പ്രതികാരമെന്നോണമാണ് ഈ ആക്രമണങ്ങള്‍. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിലുണ്ടായ ആക്രമണത്തെ ഇരുരാഷ്‌ട്രത്തലവന്‍മാരും അപലപിക്കുകയും ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പോരാട്ടങ്ങളില്‍ മനുഷ്യ ജീവനുകള്‍ വന്‍തോതില്‍ നഷ്ടമാകുന്നതിനെ അപലപിക്കുന്നു. രാജ്യാന്തര മാനുഷിക മൂല്യങ്ങളെ മാനിക്കണം. മാനുഷിക മുന്‍നിര്‍ത്തി വെടിനിര്‍ത്തലിന് തയാറാകണമെന്നും ഇരുരാഷ്ട്രത്തലവന്‍മാരും അഭ്യര്‍ത്ഥിച്ചു. ഗാസയിലെ യുദ്ധബാധിത ജനതയ്ക്ക് സഹായം എത്തിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി(Gaza and israyel conflicts).
ബന്ദികളാക്കിയവരെ ഉപാധികളില്ലാതെ വിട്ടയക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും സുസ്ഥിരമായി നിലനിര്‍ത്താനും ഒരു രാഷ്ട്രീയ പ്രക്രിയ ആവശ്യമാണ്. യുക്രൈയിനിലെ യുദ്ധത്തിലും അത് അവിടെയുണ്ടാക്കിയ മാനുഷിക ദുരന്തങ്ങളിലും ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ യുക്രൈനിലും സമഗ്രവും സുസ്ഥിരവുമായ സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഈ യുദ്ധം ആഗോള സാമ്പത്തിക സംവിധാനത്തിലും ഭക്ഷ്യസുരക്ഷയിലും ഉണ്ടാക്കിയ ആഘാതങ്ങളും ഇരുരാഷ്ട്രത്തലവന്‍മാരും ചൂണ്ടിക്കാട്ടി. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ആദ്യം അവികസിത രാജ്യങ്ങളിലും പിന്നീട് വികസ്വര രാജ്യങ്ങളിലുമാകും പ്രതിഫലിക്കുക എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഏത് തരത്തിലുള്ള ഭീകരതയെയും തങ്ങള്‍ അപലപിക്കുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. സാമ്പത്തികം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു രാജ്യവും അഭയം നല്‍കരുതെന്നും ഇരുരാജ്യവും ആവശ്യപ്പെട്ടു.
ഇന്ത്യയുടെ 75മത് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു മാക്രോണ്‍. മൂന്ന് ദിവസം ഇന്ത്യയില്‍ തങ്ങിയ മാക്രോണ്‍ രാജസ്ഥാനില്‍ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. ഹവാമഹല്‍, ജന്ദര്‍മന്തര്‍, ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇക്കുറി റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും അണിനിരന്നു.
Also Read: കർത്തവ്യപഥില്‍ ഫ്രഞ്ച് സൈന്യവും... റിപ്പബ്ലിക് ദിന പരേഡ് ചരിത്രമായി...