പൂനെ : മഹാരാഷ്ട്രയിലെ വിശ്രാന്ത്‌വാടിയിൽ മയക്കുമരുന്ന് റാക്കറ്റ് പിടിയില്‍. 100 കോടി രൂപയുടെ നിരോധിത മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൂനെ പൊലീസിന്‍റെ ക്രൈംബ്രാഞ്ചാണ് ഓപ്പറേഷൻ ആരംഭിച്ചത്. അന്വേഷണത്തില്‍ കോടികളുടെ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിലാവുകയായിരുന്നു.
സോംവാർ പേട്ടിൽവച്ച് വാഹനം പരിശോധിച്ചപ്പോഴാണ് അകത്ത് ഒളിപ്പിച്ച നിലയിൽ എംഡി മയക്കുമരുന്ന് കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ ഉപ്പ് പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലഹരിവസ്‌തുക്കൾ. രാജ്യാന്തര വിപണിയിൽ 100 കോടി രൂപ വിലയുള്ള മയക്കുമരുന്ന് നൈജീരിയൻ പൗരനാണ് മൂവർക്കും കൈമാറിയതെന്നും മുംബൈയിൽ എത്തിക്കാനിരുന്നതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഫെബ്രുവരി 19 തിങ്കളാഴ്‌ചയാണ് പൂനെ സ്വദേശികളായ വൈഭവ് എന്ന പിന്ത്യ ഭാരത് മാനെ, അജയ് അമർനാഥ് കോർസിയ (35), വിശ്രാന്ത്‌വാടി സ്വദേശി ഹൈദർ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഒരു നൈജീരിയൻ പൗരനാണ് എംഡി മയക്കുമരുന്ന് തങ്ങൾക്ക് കൈമാറിയതെന്ന് പ്രതിയായ ഹൈദർ നൂർ ഷെയ്ഖ് പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു (Seized Rs 100 Crore Worth Of MD).
നൈജീരിയൻ പൗരനിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയ ശേഷം മുംബൈയിൽ മയക്കുമരുന്ന് എത്തിക്കാനായിരുന്നു പ്രതികൾ മൂവരും ലക്ഷ്യമിട്ടത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഹൈദറിൽ നിന്ന് മയക്കുമരുന്നും രണ്ട് മൊബൈൽ ഹാൻഡ്‌സെറ്റുകളും പിടിച്ചെടുത്തതായും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.