ന്യൂഡൽഹി : കള്ളപ്പണക്കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെർണാണ്ടസിന്‍റെ ഹർജിയെ എതിർത്ത് ഇഡി. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസിൽ തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാക്വലിന്‍ ഫെർണാണ്ടസ്, ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. എന്നാല്‍ അതില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇഡി എതിർക്കുകയായിരുന്നു.
കേസിൽ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇഡി സമർപ്പിച്ച എഫ്ഐആറും കുറ്റപത്രവും റദ്ദാക്കണമെന്നാണ് നടിയുടെ ആവശ്യം. ജാക്വലിന്‍ ഫെർണാണ്ടസ് നൽകിയ ഹർജിക്ക് മറുപടി നൽകാൻ ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു ഇഡി.
സുകേഷ് ചന്ദ്രശേഖർ എന്ന വ്യക്തിയുടെ ക്രിമിനൽ പശ്ചാത്തലം നന്നായി അറിഞ്ഞിട്ടും, അയാൾ നടത്തുന്ന ദുരൂഹ ഇടപെടലുകള്‍ അറിയാമായിരുന്നിട്ടും സമ്മാനങ്ങൾ സ്വീകരിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് അവരെ പ്രതിയാക്കിയതെന്നാണ് ഇഡി പറയുന്നത്. ജാക്വലിന് വെണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ, അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീൽ എന്നിവർ കോടതിയിൽ ഹാജരായി. പൊതുജനം ശ്രദ്ധിക്കുന്ന ഒരാളെ കള്ളപ്പണക്കേസില്‍ മുദ്രകുത്തുന്നത് വലിയ പ്രശ്‌നമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നടിയുടെ പരാതി പൂർണമായും റദ്ദാക്കരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
കേസിലെ മുഖ്യപ്രതിയായ സുകേഷ് ജയിലിൽ കിടന്നുതന്നെ കൊള്ളയും തട്ടിപ്പും നടത്തുന്നു. അയാളുടെ ദുരുദ്ദേശ്യപരമായ ആക്രമണത്തിന് ഇരയായ നിരപരാധിയാണ് ഹർജിക്കാരിയെന്നും അഭിഭാഷകര്‍ വാദിച്ചു (Jacqueline Fernandez Money Laundering ED Case). സുകേഷ് ചന്ദ്രശേഖർ അനധികൃതമായി സമ്പാദിച്ച സമ്പത്ത് വെളുപ്പിക്കാൻ സഹായിക്കുന്നതിൽ ജാക്വലിന്‍ ഫെർണാണ്ടസിന് യാതൊരു പങ്കുമില്ല.
Also read :'ഇഡി കേസ് എഫ്‌ഐആറും നടപടികളും റദ്ദാക്കണം' ; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ജാക്വലിന്‍
അതിനാൽ സെക്ഷൻ 3 പ്രകാരമുള്ള കുറ്റങ്ങൾക്ക് ജാക്വലിന്‍ ഫെർണാണ്ടസിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2023 ഡിസംബർ മാസത്തിലാണ് താരം താൻ കേസിൽ നിരപരാധിയാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്.