ന്യൂഡല്‍ഹി : കിർഗിസ്ഥാന്‍ തലസ്ഥാനത്ത് വിശേദ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആൾക്കൂട്ട ആക്രമണം നടക്കുന്ന സാഹചര്യത്തിൽ വിദ്യാര്‍ഥികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിലുള്ള ഇന്ത്യൻ വിദ്യാർഥികളോട് വീടുകളില്‍ തന്നെ തുടരാൻ ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ കിർഗിസ് വിദ്യാർഥികളും വിദേശ വിദ്യാർഥികളും തമ്മിൽ നടന്ന വൻ ഏറ്റുമുട്ടലിൽ നാല് പാകിസ്ഥാൻ വിദ്യാർഥികൾ കൊല്ലപ്പെടുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
വിദ്യാർഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും കിർഗിസ് റിപ്പബ്ലിക്കിലെ ഇന്ത്യൻ എംബസി എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത പ്രസ്‌താവനയിൽ വ്യക്തമാക്കി. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ എംബസിയുമായി ബന്ധപ്പെടാനും എംബസി നിര്‍ദേശിച്ചു. കിർഗിസ്ഥാനിലെ വിദേശ വിദ്യാർഥികളെ ലക്ഷ്യംവച്ചുള്ള അക്രമങ്ങൾ ഇന്ത്യൻ സർക്കാർ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കൽ സർവകലാശാലകളുടെ ഏതാനും ഹോസ്റ്റലുകൾ ആക്രമിക്കപ്പെട്ടതായി പാകിസ്ഥാൻ മിഷൻ അറിയിക്കുന്നു. നിരവധി ഇന്ത്യൻ വിദ്യാർഥികളും പ്രതിസന്ധിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. മെയ് 13 ന് കിർഗിസ്- ഈജിപ്ഷ്യൻ വിദ്യാർഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോ വെള്ളിയാഴ്‌ച ഓൺലൈനിൽ വൈറലായതിന് പിന്നാലെയാണ് വിഷയം രൂക്ഷമായതെന്ന് എംബസി പറയുന്നു.
തദ്ദേശീയരും വിദേശീരുമായ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ കിർഗിസ്ഥാന്‍റെ തലസ്ഥാനത്ത് പൊലീസിനെ വിന്യസിച്ചതായി ടൈംസ് ഓഫ് സെൻട്രൽ ഏഷ്യ റിപ്പോർട്ട് ചെയ്‌തു. സംഭവം നടന്നത് മുതൽ, പാകിസ്ഥാൻ എംബസിയോ കിർഗിസ് അധികൃതരോ തങ്ങൾക്ക് ഒരു സഹായവും ചെയ്‌തു തന്നിട്ടില്ലെന്ന് പാകിസ്ഥാൻ വിദ്യാർഥികൾ ആരോപിച്ചു. ആശുപത്രികളിൽ പോലും തങ്ങൾക്ക് ശരിയായ വൈദ്യ സഹായം ലഭിക്കുന്നില്ലെന്നും ഗുരുതരമായ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
അതേസമയം, സംഭവത്തിൽ തങ്ങൾ അതീവ ദുഃഖിതരാണെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ വിദ്യാര്‍ഥികള്‍ വീടിനുള്ളിൽ തന്നെ തുടരാൻ പാകിസ്ഥാന്‍ എംബസിയും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായവും നൽകാൻ പാകിസ്ഥാൻ അംബാസഡറോട് നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു.