ഐസ്വാൾ (മിസോറാം) : സായുധ സംഘത്തിന്‍റെ സൈനിക ക്യാമ്പ് ആക്രമണത്തെ തുടർന്ന് രക്ഷതേടി ഇന്ത്യൻ അതിർത്തി കടന്ന് മിസോറാമിൽ എത്തിയ മ്യാൻമർ സൈനികരെ ഇന്ത്യ മടക്കി അയച്ചുവെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു ( India sent back 184 Myanmarese soldiers).
കഴിഞ്ഞയാഴ്‌ച 276 മ്യാൻമർ സൈനികർ മിസോറാമിൽ പ്രവേശിച്ചിരുന്നു. അവരിൽ 184 പേരെയാണ് ഇന്നലെ ( ജനുവരി 22) തിരിച്ചയച്ചത്. ബാക്കി 92 സൈനികരെ ഇന്ന് തിരിച്ചയയ്‌ക്കുമെന്നും അവർ പറഞ്ഞു. ഐസ്വാളിന് സമീപമുള്ള ലെങ്‌പുയ് വിമാനത്താവളത്തിൽ നിന്ന് റാഖൈൻ സംസ്ഥാനത്തെ സിറ്റ്‌വെയിലേക്കാണ് ഇവരെ മ്യാൻമർ വ്യോമസേനാ വിമാനങ്ങളിൽ എത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2023 നവംബറിന്‍റെ തുടക്കത്തിൽ അയൽ രാജ്യത്ത് യുദ്ധം ആരംഭിച്ചതിന് ശേഷം 5,000-ത്തിലധികം സാധാരണക്കാർ മിസോറാമിലേക്ക് കടന്നത് വാർത്തയായിരുന്നു. പിന്നീട് അവരിൽ ഭൂരിഭാഗവും അവരുടെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. 2021ൽ ഉണ്ടായ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്.
അതേസമയം മ്യാൻമറുമായി 510 കിലോമീറ്റർ നീളത്തിൽ മിസോറാം അതിർത്തി പങ്കിടുന്നുണ്ട്. ചമ്പായി, സിയാഹ, ലോങ്‌ട്‌ലായ്, സെർച്ചിപ്പ്, ഹനഹ്തിയാൽ, സെയ്‌തുവൽ എന്നിവയുൾപ്പടെ സംസ്ഥാനത്തെ ആറ് ജില്ലകളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്.
635 സൈനികർ മിസോറാമിലേക്ക് പലായനം ചെയ്‌തിട്ടുണ്ട്. ഇവരിൽ 359 സൈനികരെ ഇതിനകം തിരിച്ചയച്ചു. നവംബറിൽ 104 മ്യാൻമർ സൈനികരെ ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്‌റ്ററുകൾ വഴി മിസോറാമിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി മണിപ്പൂരിന്‍റെ അതിർത്തി പട്ടണമായ മോറെയിലേക്ക് അയച്ചിരുന്നു. തുടർന്നു സ്വദേശത്തേക്ക് തിരിച്ചയച്ചു.
ഈ മാസം (ജനുവരി 2024 ) 255 സൈനികരെ മ്യാൻമർ വ്യോമസേനാ വിമാനങ്ങൾ ലെങ്‌പുയ് വിമാനത്താവളം വഴി തിരിച്ചയച്ചിരുന്നു.
Also read : മിസോറാമിൽ രക്ഷതേടിയ മ്യാൻമർ സൈന്യത്തെ ഉടൻ തിരിച്ചയക്കും