ന്യൂഡൽഹി : സ്‌ത്രീധനത്തിന്‍ മേല്‍ ഭര്‍ത്താവിന് അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്ന് സുപ്രീം കോടതി. ആവശ്യമെങ്കില്‍ ഉപയോഗിക്കാം എന്നാല്‍ അത് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്‌ത്രീധനം ദുരുപയോഗം ചെയ്‌തയായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച്, നഷ്‌ടപ്പെട്ട സ്വർണത്തിന് പകരമായി യുവതിയ്‌ക്ക് 25 ലക്ഷം രൂപ നൽകണമെന്ന് ഭര്‍ത്താവിനോട് നിർദേശിച്ചു. 'വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്‌ത്രീക്ക് സമ്മാനിച്ച സ്വത്തുക്കൾ അവളുടേതാണ്. അവരുടെ ഇഷ്‌ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളുമുള്ള സമ്പൂർണ സ്വത്താണത്, അതില്‍ ഭർത്താവിന് നിയന്ത്രണമില്ലെ'ന്ന് കോടതിയുടെ മുൻ വിധി ഉദ്ധരിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു.
ഭർത്താവിന് ആവശ്യ സമയത്ത് ഇത് ഉപയോഗിക്കാമെന്നും എന്നാൽ ഭാര്യക്ക് അതേ മൂല്യം അല്ലെങ്കിൽ അതിന്‍റെ മൂല്യം പുനഃസ്ഥാപിക്കാൻ അദ്ദേഹത്തിന് ധാർമ്മിക ബാധ്യതയുണ്ടെന്നും അതിൽ കൂട്ടിച്ചേർത്തു. 2009 ൽ 8.90 ലക്ഷം രൂപയുണ്ടായിരുന്ന 89 പവൻ സ്വർണത്തിന് പകരം പണം തിരിച്ചുപിടിക്കാനുള്ള നടപടി യുവതി വിജയകരമായി ആരംഭിച്ചതായി ബെഞ്ച് പറഞ്ഞു.
ജീവിതച്ചെലവിലെ വർധനവ്, തുല്യതയുടെയും നീതിയുടെയും താൽപ്പര്യം എന്നിവ കൾക്കിലെടുത്ത് 25,00,000 രൂപ ഹര്‍ജിക്കാരിക്ക് നൽകാൻ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകിയിട്ടുള്ള അധികാരം വിനിയോഗിക്കുന്നതിന് അനുയോജ്യമാണെന്ന് കരുതുന്നതായി ബെഞ്ച് പറഞ്ഞു.
2011 ൽ, ഭർത്താവും അമ്മയും ചേർന്ന് പരാതിക്കാരിയുടെ സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് കുടുംബകോടതിയ്‌ക്ക് ബോധ്യപ്പെട്ടിരുന്നു. എന്നാൽ, കുടുംബകോടതി അനുവദിച്ച ഇളവ് ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്‌തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ALSO READ: ഒടിടി പ്ലാറ്റ്‌ഫോമുകളിലെ നഗ്നത നിയന്ത്രണം; സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം