പട്‌ന: ബിഹാറില്‍ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. പിന്നാക്ക വിഭാഗത്തിന്‍റെ സംവരണം 65 ശതമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി. സര്‍ക്കാര്‍ ജോലികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള സംവരണമാണ് റദ്ദാക്കിയത്.
50 ശതമാനമുണ്ടായിരുന്ന സംവരണം 65 ആക്കി ഉയര്‍ത്തിയതോടെയാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ തീരുമാനം 1992ലെ സംവരണ നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടി നടപടി. സംവരണം 50 ശതമാനത്തിന് കവിയരുതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
2023 നവംബറിലാണ് ബിഹാറിലെ എസ്‌സി, എസ്‌ടി, ഒബിസി, ഇബിസി എന്നീ വിഭാഗങ്ങൾക്കുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്തികൊണ്ട് നിതീഷ് കുമാർ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ മൊത്തം സംവരണം 75 ശതമാനമായിരുന്നു. ഇതിനെതിരെ നിരവധി ഹർജികൾ ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിരുന്നു. ഈ ഹർജികളിലാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചത്.
1992ൽ സുപ്രീം കോടതി പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം 50 ശതമാനമായി നിജപ്പെടുത്തിയിരുന്നു. ഈ വിധിയുടെ ലംഘനമാണ് ഭേദഗതിയെന്നാണ് കോടതി നിരീക്ഷണം. 14,15,16, എന്നീ വകുപ്പുകൾ പ്രകാരം പൗരന്മാർക്ക് ഉറപ്പ് നൽകുന്ന തുല്യതയ്ക്കുള്ള ലംഘനവും മൗലികാവകാശങ്ങൾക്ക് മേലുള്ള ലംഘനവുമാണ് ഭേതഗതിയെന്നുമാണ് ഹർജിക്കാർ മുന്നോട്ട് വച്ച വാദം.
സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം നടത്തിയ ജാതി സർവേയ്ക്ക് ശേഷമാണ് സംവരണ നിയമം ഭേദഗതി ചെയ്‌തത്. എസ്‌സി 20%, എസ്‌ടി 2%, ഇബിസി 25%, ഒബിസി 18% എന്നിങ്ങനെയായിരുന്നു സംവരണത്തിലുണ്ടായ വർധനവ്.
Also Read:ഇടുക്കി പട്ടയ വിതരണം: 'അടിയന്തരമായി സ്പെഷ്യൽ ഓഫിസറെ നിയമിക്കണം': ഹൈക്കോടതി