ചഡീഗഡ്: ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി ചുമതലയേറ്റു. ചൊവ്വാഴ്‌ച വൈകീട്ട് രാജ്‌ഭവനിൽ നടന്ന ചടങ്ങിലായിരുന്നു 54 കാരനായ ഒബിസി നേതാവ് നയാബ് സിങ് സൈനിയുടെ സത്യപ്രതിജ്ഞ. ബിജെപി-ജെജെപി സഖ്യം തകർന്നതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മന്ത്രിമാരും രാജിവച്ചത് (Haryana New Chief Minister Nayab Singh Saini Profile).
സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിച്ചത്. ഹരിയാന നിവാസിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സൈനിയുടെ പേര് പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ (69) വിശ്വസ്‌തനായി കണക്കാക്കപ്പെടുന്ന ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി സൈനിയെക്കുറിച്ച് കൂടുതലറിയാം.
ജനനവും രാഷ്‌ട്രീയവും: 1970 ജനുവരി 25 ന് അംബാല ജില്ലയിലെ മിർസാപൂർ മജ്ര എന്ന ഗ്രാമത്തിലാണ് നയാബ് സിങ് സൈനി ജനിച്ചത്. നിയമ ബിരുദധാരിയായ അദ്ദേഹം സജീവ ആർഎസ്‌എസ് പ്രവർത്തകനായിരുന്നു. ഖട്ടറുമായുളള സൗഹാർദ്ദം ഊഷ്‌മളമാവുന്നതും ആർഎസ്എസ് നാളുകളിലായിരുന്നു.
2002-ൽ സംസ്ഥാന ബിജെപിയുടെ യുവജനവിഭാഗം അംബാല ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം മൂന്നു വർഷത്തിനുശേഷം ജില്ലാ പ്രസിഡന്‍റായി മാറി. ഒബിസി സമുദായത്തിന്‍റെയും ജാട്ട് ഇതര വിഭാഗത്തിന്‍റെയും അവകാശങ്ങൾക്ക് മുൻതൂക്കം നൽകാമെന്ന ഉദ്ദേശത്തോടെയാണ് പാർട്ടി അദ്ദേഹത്തെ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിച്ചു. ഒക്‌ടോബറിലായിരുന്നു ഓം പ്രകാശ് ധങ്കറിന് പകരമായി സൈനിയെ ഹരിയാന ബിജെപി അധ്യക്ഷനായി നിയമിച്ചത്.
2014-നും 2019-നും ഇടയിൽ ഖട്ടർ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു സൈനി. 2014ൽ ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം നരൈൻഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുരുക്ഷേത്ര സീറ്റിൽ നിന്ന് 3,84,591 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തൻ്റെ എതിരാളിയായ കോൺഗ്രസിൻ്റെ നിർമ്മൽ സിങിനെ സൈനി പരാജയപ്പെടുത്തി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ സംസ്ഥാന ബിജെപിയിലെ റാങ്കുകളിലൂടെ ഉയർന്നുവന്ന സൈനി സംസ്ഥാന ബിജെപി കിസാൻ മോർച്ചയുടെ ജില്ലാ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ബിജെപി-ജെജെപി സഖ്യത്തിലെ വിളളൽ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെയാണ് ബിജെപി-ജെജെപി സഖ്യം പിളർന്നത്. ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടർന്നാണ് തർക്കം കൂടുതൽ വഷളായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. എഎപിയുമായി സഖ്യത്തിൽ മത്സരിച്ച ജെജെപിക്ക് 7 സീറ്റുകളിൽ മത്സരിക്കാനായില്ല.
ഇത്തവണ പത്തു സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചു. അതേസമയം സഖ്യകക്ഷിയായ ജെജെപി ബിജെപിയോട് രണ്ട് സീറ്റ് ആവശ്യപ്പെട്ടു. എന്നാൽ സീറ്റുകൾ വിട്ടുനൽകാൻ ബിജെപി തയ്യാറാകാതെ വന്നതോടെയാണ് സഖ്യം പിളരാനിടയായത്.