അഹമ്മദാബാദ് : വഡോദരയിലെ ഹർനി തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ അതൃപ്‌തി രേഖപ്പെടുത്തി ഗുജറാത്ത് ഹൈക്കോടതി. അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. സർക്കാർ നൽകിയ റിപ്പോർട്ടിൽ കരാറുകാരനെയും സാങ്കേതിക സംഘത്തെയും മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കോടതി ആരോപിച്ചു.
ഇത് മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറുടെ പങ്ക് ദുർബ്ബലമാക്കാനാണെന്നും ഹൈക്കോടതി പറഞ്ഞു. ഹർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ 12 വിദ്യാർഥികളും രണ്ട് അധ്യാപകരും അടക്കം 14 പേർ മരിച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാളും ജസ്റ്റിസ് പ്രണബ് ത്രിവേദിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസിൽ വാദം കേൾക്കുന്നത് ജൂലൈ 4ലേക്ക് മാറ്റി.