ചണ്ഡീഗഢ് : കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങളുമായി പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ ഞായറാഴ്‌ച വീണ്ടും ചര്‍ച്ച നടത്തും (Govt-Farmers Meeting). കര്‍ഷകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്തെ പിരിഞ്ഞിരുന്നു. മൂന്ന് കേന്ദ്രമന്ത്രിമാരും കര്‍ഷക സംഘടന പ്രതിനിധികളുമായി ഡല്‍ഹിയിലായിരുന്നു ചര്‍ച്ച. അതേസമയം ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു എന്നാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ പ്രതികരിച്ചത്. അടുത്ത ഘട്ട ചര്‍ച്ച ഞായറാഴ്‌ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു (farmers govt meeting On Feb 18).
അതേസമയം തങ്ങള്‍ പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ തുടരുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്ര കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ടെ, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി തുടങ്ങിയവരാണ് കര്‍ഷക നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയത്. കാര്‍ഷിക വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കലടക്കം കര്‍ഷകര്‍ മുന്നോട്ട് വച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയായി (Union minister Arjun Munda).
മികച്ച അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ചയെന്ന് അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്ത് വന്ന കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നും ഞായറാഴ്‌ച വൈകിട്ട് ആറ് മണിക്ക് മറ്റൊരു യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ചിരുന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ സംബന്ധിച്ചു. ന്യൂഡല്‍ഹിയിലെ സെക്‌ടര്‍ 26ലുള്ള മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്ട്രേഷനിലായിരുന്നു യോഗം. കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലിന് ആരംഭിച്ച യോഗം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. സര്‍ക്കാരും കര്‍ഷക നേതാക്കളുമായി വിശദമായ ചര്‍ച്ച നടന്നതായി മാന്‍ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഹരിയാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
എസ്കെ എം നേതാവ് ജഗ്‌ജിത് സിങ് ദല്ലെവാള്‍, കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ് സമിതി ജനറല്‍ സെക്രട്ടറി സ്വരണ്‍ സിങ് പാന്ധര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തങ്ങളുടെ ആവശ്യങ്ങള്‍ വിശദമായി സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മിനിമം താങ്ങുവില, വായ്‌പകള്‍ എഴുതിത്തള്ളല്‍ അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്‌തത്.
തങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ അല്ലെന്നും ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചായാല്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുക തന്നെ ചെയ്യുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങള്‍ക്കടമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. നിരവധി നേതാക്കളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവ നീക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. ഈ മാസം എട്ടിനും പന്ത്രണ്ടിനും കര്‍ഷക നേതാക്കളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇനിയും തുടരും. അടുത്ത ഘട്ട ചര്‍ച്ച ഞായറാഴ്‌ച വൈകിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
Also Read: 'ഞങ്ങൾ പാകിസ്ഥാനിൽ നിന്നുള്ളവരല്ല': കടുപ്പിച്ച് കര്‍ഷകര്‍, ചര്‍ച്ച മൂന്നാംവട്ടവും ഫലം കണ്ടില്ല