മുംബൈ (മഹാരാഷ്‌ട്ര) : എയർപോർട്ട് കമ്മിഷണറേറ്റും, മുംബൈ കസ്‌റ്റംസ് സോൺ-III യും ചേർന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) നിന്ന് മൂന്ന് വ്യത്യസ്‌ത കേസുകളിലായി 1.14 കോടി വിലമതിക്കുന്ന 2.08 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു (Customs Seizes Over 2 kg Of Gold At Mumbai Airport).
ചൊവ്വ (05-03-2024), ബുധൻ (06-03-2024) ദിവസങ്ങളിലായാണ് സ്വർണം പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. വസ്‌ത്രങ്ങൾ, ചെക്ക് - ഇൻ ബാഗുകൾ, ഡോർ മാറ്റുകൾ, ഡസ്‌റ്റ്ബിൻ ബാഗ് റാപ്പുകൾ, ഹാൻഡ്ബാഗുകൾ എന്നിവയിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്നാണ് കസ്‌റ്റംസ് നല്‍കുന്ന വിവരം.
മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : മുംബൈ വിമാനത്താവളം വഴി രാജ്യത്തേക്ക് സ്വർണവും ഐഫോണുകളും കടത്താനുള്ള വിവിധ ശ്രമങ്ങൾ മുംബൈ കസ്‌റ്റംസ് തടഞ്ഞു. മുംബൈ കസ്‌റ്റംസ് ബുധനാഴ്‌ച (21-02-2024) എട്ട് വ്യത്യസ്‌ത കേസുകളിലായി ഏകദേശം നാല് കോടി രൂപ വിലവരുന്ന എട്ട് കിലോഗ്രാം സ്വർണവും അഞ്ച് ഐഫോണുകളും പിടിച്ചെടുത്തു (Custom Officials Seize Over 8 kg Gold And Five iPhones At Mumbai Airport).
എയർപോർട്ട് കമ്മിഷണറേറ്റും, മുംബൈ കസ്‌റ്റംസ് സോൺ 3 ഉം ചേര്‍ന്ന്, ചെക്ക് ഇൻ ബാഗ്, പാത്രങ്ങളുടെ പെട്ടി, വസ്‌ത്രങ്ങൾ, ഹാൻഡ് ബാഗ് എന്നിവയില്‍ ഒളിപ്പിച്ചിരുന്ന സ്വർണമാണ് കണ്ടെത്തിയത്. ഫെബ്രുവരി 18 ന് എയർപോർട്ട് കമ്മിഷണറേറ്റും, മുംബൈ കസ്‌റ്റംസ് സോൺ 3 ഉം ചേര്‍ന്ന്, ഏഴ് വ്യത്യസ്‌ത കേസുകളിലായി 4.09 കോടി വിലമതിക്കുന്ന 7.64 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. മൊബൈൽ കമ്പനിയിലെ റീട്ടെയിൽ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വർണം കടത്തിയിരുന്നത്. ഹോട്ട് പ്ലേറ്റ്, സൈക്കിൾ, എയർക്രാഫ്റ്റ് സീറ്റ്, ബാഗിന്‍റെ കോർണർ പൈപ്പിങ്, ചെക്ക്-ഇൻ ബാഗ് എന്നിവലൂടെയാണ് ഇവര്‍ സ്വര്‍ണം കടത്താൻ ശ്രമിച്ചത്.