ന്യൂഡൽഹി: ഡല്‍ഹിയിലെ ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ സാമൂഹിക പ്രവർത്തകയും നർമദ ബച്ചാവോ ആന്ദോളൻ നേതാവുമായ മേധ പട്‌കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി. രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിച്ചേക്കും. കേസിൽ ശിക്ഷ പിന്നീട് വിധിക്കും. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് അപകീർത്തി കേസിൽ മേധ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.
ഒരു ടിവി ചാനലിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും പത്രപ്രസ്‌താവന പുറപ്പെടുവിച്ചതിനും സക്‌സേന മേധ പട്‌കറിനെതിരെ രണ്ട് കേസുകൾ നൽകിയിരുന്നു. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിൻ്റെ തലവനായിരുന്നു സക്‌സേന. നർമദാ ബച്ചാവോ ആന്ദോളനും മേധയ്‌ക്കുമെതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇരുവരും 2000 മുതൽ നിയമപോരാട്ടത്തിലായിരുന്നു.