ചണ്ഡീഗഢ്: ഹരിയാന നിയമസഭയിൽ പുതുതായി അധികാരമേറ്റ നയാബ് സിംഗ് സൈനി സർക്കാർ അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസായി (CM Nayab Singh Saini govt wins confidence motion in Haryana Assembly). രണ്ട് മണിക്കൂർ നീണ്ട ചർച്ചയാണ് പ്രമേയത്തിന്മേൽ നടന്നത്. വിശ്വാസ പ്രമേയത്തിന്മേലുള്ള ശബ്‌ദ വോട്ടെടുപ്പിൽ നിന്ന് 10 നിയമസഭാംഗങ്ങൾ വിട്ടുനിൽക്കണമെന്ന് ജെജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് അഞ്ച് എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഹരിയാനയിൽ മുഖ്യമന്ത്രി ആയിരുന്ന മനോഹർ ലാൽ ഖട്ടർ ഇന്നലെയാണ് രാജി വച്ചത്.
ദേവേന്ദർ സിംഗ് ബബ്ലി, രാം കുമാർ ഗൗതം, ഈശ്വർ സിംഗ്, രാം നിവാസ്, ജോഗി റാം സിഹാഗ് എന്നീ ജെജെപി അംഗങ്ങളാണ് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് അടിയന്തര സമ്മേളനം വിളിക്കേണ്ടതിന്‍റെ ആവശ്യകത ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
90 അംഗ സംസ്ഥാന അസംബ്ലിയിൽ ബിജെപിക്ക് 41 അംഗങ്ങളുണ്ട്, കൂടാതെ ഏഴ് സ്വതന്ത്രരിൽ ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാർട്ടി എംഎൽഎ ഗോപാൽ കാണ്ഡയുടെയും പിന്തുണയും ബിജെപിക്കുണ്ട്. ജെജെപിക്ക് 10 എംഎൽഎമാരാണ് സഭയിലുള്ളത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 30 എംഎൽഎമാരുള്ളപ്പോൾ ഇന്ത്യൻ നാഷണൽ ലോക്‌ദളിന് ഒരു എംഎൽഎയാണുള്ളത്.
Also read: നയാബ് സിംഗ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്