ജയ്‌പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി. രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്‌സഭാ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജി (Churu MP Rahul Kaswan quits BJP after ticket denied, joins Congress).
ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി രാഹുല്‍ കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. രാജസ്ഥാനിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ചുരുവില്‍ രാഹുല്‍ കസ്വാന് പകരം ദേവേന്ദ്ര ജജാരിയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ഇതിന് പിന്നാലെയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്‍റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് രാഹുൽ കസ്വാൻ തന്‍റെ എക്‌സില്‍ കുറിച്ചു.
'രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഈ നിമിഷം ബിജെപിയില്‍ നിന്നും പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുകയാണെന്ന്' രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം ചുരു മണ്ഡലത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് വർഷമായി ചുരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്‍റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014ലും 2019ലും മകൻ രാഹുൽ കസ്വാൻ എംപിയായി. കസ്വാന്‍ കുടുംബത്തിന് ശക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ചുരു.
തനിക്ക് സീറ്റ് നിഷേധിച്ചതിൽ വിമർശനവുമായി നേരത്തെ രാഹുല്‍ കസ്വാന്‍ രംഗത്തെത്തിയിരുന്നു. എന്താണ് താൻ ചെയ്‌ത കുറ്റമെന്നും പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിൽ മുൻപന്തിയിലായിരുന്നു. മറ്റെന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു (Churu MP Rahul Kaswan quits BJP after ticket denied, joins Congress).
സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്‌ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ കസ്വാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തുടര്‍ച്ചയായി രണ്ടാംദിവസമാണ് ബിജെപി സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേരുന്നത്. കഴിഞ്ഞ ദിവസം ഹരിയാണയിലെ ബിജെപി എപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.