ഹൈദരാബാദ്: തെലങ്കാനയിൽ കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ. നിശ്ചിത വിലയ്ക്ക് കുട്ടികളെ വിൽപന നടത്തുന്ന അന്തർ സംസ്ഥാന മനുഷ്യക്കടത്ത് റാക്കറ്റിനെയാണ് മേഡിപ്പള്ളി പൊലീസ് പിടികൂടിയത്. ഡൽഹി, പൂനെ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് തെലങ്കാന, എപി സംസ്ഥാനങ്ങളിൽ വിൽപന നടത്തിയ സംഘത്തിലെ 11 പേരാണ് അന്വേഷണ സംഘത്തിന്‍റെ വലയിലായത്.
2-3 വര്‍ഷത്തിനുള്ളില്‍ സംഘം 60-ഓളം കുട്ടികളെ വിറ്റതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇവരില്‍ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ കുട്ടികളെ ശിശുവിഹാറിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ അവരെ വിട്ടുനല്‍കില്ലെന്ന് ദത്തെടുത്ത മാതാപിതാക്കൾ കരഞ്ഞുകൊണ്ട് പൊലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാചകൊണ്ട പൊലീസ് കമ്മീഷണർ തരുൺ ജോഷി പുറത്തുവിട്ടത്. കേസില്‍ പ്രതികളായ മേഡ്‌ചൽ മൽകജ്‌ഗിരി ജില്ലയിലെ രാമകൃഷ്‌ണ നഗറിൽ ഫസ്‌റ്റ് എയ്‌ഡ് ക്ലിനിക് നടത്തുന്ന ശോഭാറാണി, ബോഡുപാലിൽ നിന്നുള്ള ഹേമലതയും ഷെയ്ഖ് സലീമും ഘട്‌കേസറിലുള്ള അമ്മയും മകളും, ബണ്ടാരി പത്മ, ഹരിഹരചേതൻ എന്നിവര്‍ എന്നിവര്‍ ചേര്‍ന്ന് വന്ധ്യത അനുഭവിക്കുന്ന ദമ്പതികളെ തിരിച്ചറിയാൻ ഒരു സംഘം രൂപീകരിക്കുന്നു. പിന്നാലെ സംഘം ഇവരെ സമീപിക്കുകയും കുട്ടികളെ നോക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മാതാപിതാക്കളെ തങ്ങള്‍ക്ക് അറിയാമെന്നും പറയുന്നു.
കൂടാതെ, ഇവര്‍ കുട്ടികളെ വില്‍ക്കാൻ തയ്യാറാണെന്നും സംഘം കുട്ടികളില്ലാത്ത ദമ്പതികളെ അറിയിക്കും. ഓരോ വ്യക്തികളെയും ആശ്രയിച്ച് ഒരു കുട്ടിക്ക് 2 മുതല്‍ 6 ലക്ഷം വരെയാണ് സംഘം വിലയിട്ടിരുന്നത്. ഈ തുക നല്‍കി കുട്ടികളെ സ്വന്തമാക്കാൻ ആരെങ്കിലും താല്‍പര്യം പ്രകടിപ്പിച്ചാല്‍ ഇവര്‍ സംഘത്തിലെ മറ്റുള്ളവരെ വിവരമറിയിക്കും.