ന്യൂഡൽഹി : അരുണാചലിലും സിക്കിമിലും നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. അരുണാചലിൽ ബിജെപിക്ക് നേട്ടം. 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാത്ത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 14 സീറ്റുകളിൽ വിജയിച്ച ബിജെപി 33 സീറ്റുകളിൽ ഭൂരിപക്ഷവുമായി അരുണാചലിൽ മുന്നേറുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ആറിടത്ത് ലീഡ് ചെയ്യുന്നുണ്ട്.
സിക്കിം നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സിക്കിം ക്രാന്തികാരി മോർച്ചയ്‌ക്ക് വലിയ മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 32 സീറ്റുകളിൽ 31 എണ്ണത്തിലും മുന്നേറുന്നത് എസ്‌കെഎം ആണ്. പ്രതിപക്ഷ പാർട്ടിയായ ഡെമോക്രോറ്റിക് ഫ്രണ്ട് ആകെ ഒരിടത്ത് മാത്രമാണ് മുന്നേറുന്നത്.
അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എതിരില്ലാതെ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. ചൗഖാമിൽ നിന്നുള്ള ഉപമുഖ്യമന്ത്രി ചൗന മേൻ, ഇറ്റാനഗറിൽ നിന്നുള്ള ടെച്ചി കാസോ, താലിഹയിൽ നിന്നുള്ള ന്യാതോ ദുകം, റോയിങ്ങിൽ നിന്നുള്ള മുച്ചു മിതി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് ബിജെപി സ്ഥാനാർഥികൾ. അതേസമയം സിക്കിമിൽ, ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടുമായി ബൈപോളാർ മത്സരമാണ് നടക്കുന്നത്. 32 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടുകൾ നടക്കുമ്പോൾ എസ്‌കെഎം ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നു.
2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിയു 7 സീറ്റും, നാഷണൽ പീപ്പിൾസ് പാർട്ടി 5 സീറ്റും, കോൺഗ്രസ് 4ഉം, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ ഒന്നും, മറ്റ് രണ്ട് സ്വതന്ത്ര സ്ഥാനാർഥികളുമാണ് വിജയിച്ചത്.