ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനമാണിന്ന്. രാജ്യം സര്‍വോദയ ദിനമായാണ് ആചരിക്കുന്നത് (76th Death Anniversary Of Mahatma Gandhi). ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് (Martyr's Day).
മതസൗഹാർദ ദിനമായാണ് തമിഴ്‌നാട് ആചരിക്കുന്നത്. ജില്ല ആസ്ഥാനങ്ങളിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്‍റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആഹ്വാനം ചെയ്‌തിട്ടുണ്ട് (Sarvodaya Day 2024).
സംസ്ഥാനത്തും ഗാന്ധി സ്‌മൃതി ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ കെപിസിസി ആസ്ഥാനത്ത് അനുസ്മരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും സ്വാധീമുള്ള വ്യക്തിയായാണ് ഗാന്ധിജിയെ ലോകം കാണുന്നത്.
ആഗോളതലത്തില്‍ തന്നെ സാമൂഹ്യനീതി, അഹിംസ, സമാധാനം എന്നിവയുടെ സ്ഥാപനത്തിന് നാം ബാപ്പു എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന ഗാന്ധിജി വഹിച്ച പങ്ക് നിസ്‌തുലമാണ്. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നിന് വേണ്ടി രാജ്യമെമ്പാടും ബ്രിട്ടീഷുകാര്‍ക്കെതിരെ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നേതൃ പങ്ക് വഹിച്ചു. അഹിംസയും സത്യഗ്രഹവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പോരാട്ടങ്ങള്‍.
സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്കപ്പുറം പല സാമൂഹ്യവിഷയങ്ങളിലും ഗാന്ധിജി ഏറെ സക്രിയമായി ഇടപെട്ടു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, വനിതകളുടെ അവകാശ പോരാട്ടം, തൊട്ടുകൂടായ്മ ഇല്ലാതാക്കല്‍ എന്നിവയില്‍ ഗാന്ധിജി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. എല്ലാവരെയും ഉന്നതിയിലേക്ക് കൊണ്ടുവരിക(സര്‍വോദയ) എന്നതായിരുന്നു ഗാന്ധിജിയുടെ കാഴ്‌ചപ്പാട്.
ഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കിടെയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിജിക്ക് നേരെ വധശ്രമങ്ങള്‍ ഉണ്ടായത്. പതിവായി വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായ് പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. അഞ്ച് മണി കഴിഞ്ഞ് 10 മിനിട്ട് ആയപ്പോഴാണ് അദ്ദേഹത്തിന്‍റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു.
ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെരേറ്റ പിസ്റ്റള്‍ ഇരുകൈകള്‍ക്കുമുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സെയെ വിലക്കി.
എന്നാല്‍, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെ മൂന്ന് തവണ വെടിയുതര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി. ഗാന്ധിജിയുടെ ജീവന്‍ അപഹരിച്ച നാഥുറാം ഗോഡ്‌സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായക് പിന്തുടര്‍ന്ന് കീഴടക്കി.
ഡല്‍ഹിയിലെ തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തില്‍ ഗോഡ്‌സെയെ അറസ്റ്റുചെയ്തു. 1948 മേയ് 27 ന് വിചാരണ ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഈ വിചാരണ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഗോഡ്‌സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്‌തെയെയും വധശിക്ഷയ്ക്ക് വിധിച്ചു.
നാഥുറാമിന്‍റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ഉള്‍പ്പടെ സഹായികളായിരുന്ന മറ്റ് ആറുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും തള്ളപ്പെട്ടു. 1949 നവംബര്‍ 15 ന് ഗോഡ്‌സെയെയും അപ്‌തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി. കുറ്റവിചാരണ സമയത്ത് കോടതിയില്‍ നാഥുറാം ഗോഡ്‌സെ പറഞ്ഞത് ഇങ്ങനെ. 'ഞാനും എന്‍റെ സംഘവും ഗാന്ധിയന്‍ അഹിംസയെ വിമര്‍ശിക്കുന്നതില്‍ പ്രസക്തിയുണ്ടാവില്ലായിരിക്കും. പക്ഷേ, തന്‍റെ വീക്ഷണങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഗാന്ധിജി, മുസ്ലിങ്ങളോട് പക്ഷപാതം കാണിക്കുകയോ അത് പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഹിന്ദു സമൂഹത്തോടും അതിന്‍റെ താത്പര്യങ്ങളോടും മുന്‍വിധി പുലര്‍ത്തിക്കൊണ്ടായിരുന്നു അത്'.
'നമ്മുടെ ജീവിതങ്ങളില്‍ നിന്ന് വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്', എന്ന് ബിര്‍ല ഹൗസിന്‍റെ ഗേറ്റിന് മുകളില്‍ കയറി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് പറഞ്ഞു. നാഥുറാം വിനായക് ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, വിഷ്‌ണു കര്‍ക്കറെ, വി ഡി സവര്‍ക്കര്‍, മദന്‍ലാല്‍ പഹ്വ, ഗോപാല്‍ ഗോഡ്‌സെ, ദത്താത്രേയ പര്‍ച്ചുറേ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാരായണ്‍ ആപ്‌തേയും ഗോപാല്‍ ഗോഡ്‌സെയും നാഥുറാം ഗോഡ്‌സെയെ സഹായിച്ചു. കൃത്യത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്നാണ് മറ്റുള്ളവരുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. പ്രതികളെല്ലാം സവര്‍ക്കറുടെ അനുയായികളായിരുന്നു.
മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച നാഥുറാം വിനായക് ഗോഡ്‌സെ ഹിന്ദു മഹാസഭയുടെയും പിന്നീട് ആര്‍എസ്എസിന്‍റെയും പ്രവര്‍ത്തകനായിരുന്നു. 1940 കളില്‍ ഗോഡ്‌സെ ഹിന്ദു രാഷ്ട്ര ദള്‍ എന്ന ഭീകരസംഘടനയ്ക്ക് രൂപം നല്‍കി. ഹിന്ദു മഹാസഭയും ഗോഡ്‌സെയും ഓള്‍ ഇന്ത്യ മുസ്ലിം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോണ്‍ഗ്രസിനെയും എതിര്‍ത്തിരുന്നു. സവര്‍ക്കറുടെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നു ഗാന്ധിവധത്തില്‍ പ്രതികളായവരെല്ലാം. ഹിന്ദു- മുസ്ലിം ഐക്യം മുന്‍നിര്‍ത്തിയുള്ള ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളാണ് സവര്‍ക്കറെയും കൂട്ടരെയും പ്രകോപിതരാക്കിയത്.