video: കൊമ്പ് കോർത്ത് കൊമ്പൻമാർ, രാത്രി ദൃശ്യം മറയൂർ -കാന്തലൂർ അന്തർസംസ്ഥാന പാതയിൽ
ഇടുക്കി: നാട്ടില്‍ ആനയും കടുവയും പുലിയും കാട്ടുപോത്തുമൊക്കെ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതുമൊക്കെ ഇപ്പൊ പതിവ് കാഴ്‌ചയാണ്. വനമേഖലയോട് ചേർന്ന് കൃഷി ചെയ്യുന്നവരും വീട് കെട്ടി താമസിക്കുന്നവരും ഭീതിയോടെയാണ് ഓരോ ദിനവും കടന്നുപോകുന്നത്. അതിനിടെയും നാട് വിറപ്പിക്കുന്ന കൊമ്പൻമാരെ കാട് കയറ്റാനും പുലിയെയും കടുവയേയും കൂട് വെച്ച് പിടിക്കാനും വനംവകുപ്പ് ഓരോ ദിവസവും ശ്രമിക്കുകയാണ്.
എന്നാലും നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്ന കാട്ടുകൊമ്പൻമാർ നിരവധിയാണ്. ഇടുക്കി ജില്ലയില്‍ പടയപ്പയും ചക്കക്കൊമ്പനും കാടിറങ്ങുമ്പോൾ പാലക്കാട് ജില്ലയില്‍ മാങ്ങാക്കൊമ്പന്‍റെ വിളയാട്ടമാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം മൂന്നാറിന് സമീപം കാന്തലൂരില്‍ നിന്നുള്ള ദൃശ്യം പുറത്തുവരുന്നത്.
രണ്ട് കൊമ്പൻമാർ രാത്രിയില്‍ പരസ്‌പരം ഏറ്റുമുട്ടുകയാണ്. മറയൂർ -കാന്തലൂർ അന്തർസംസ്ഥാന പാതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് കഴിഞ്ഞ ദിവസം കാട്ട് കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. പ്രാദേശിക മാധ്യമ പ്രവർത്തകനായ ചന്ദ്രശേഖരൻ അഞ്ചുനാടാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. അതേസമയം ആറോളം കാട്ടാന കൂട്ടങ്ങൾ സമീപത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
ചിന്നാർ വന്യജീവി സങ്കേതത്തിൽ കൊമ്പന്മാർ കൊമ്പ് കോർക്കുന്നത് നിത്യസംഭവമാണ് എന്നാണ് വനപാലകർ പറയുന്നത്. കൂട്ടത്തിന്റെ നേതാവ് ആകാൻ കരുത്ത് തെളിയിക്കുന്നതിനു വേണ്ടിയാണ് കൂടുതലും കൊമ്പുകോർക്കല്‍ നടക്കുക. ഇണചേരുന്നതിന് മുൻപും കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടാറുണ്ട്. ഒരു കൊമ്പന്റെ അധീനതയിൽ ഉള്ള കൂട്ടത്തിലേക്ക് മറ്റൊരു കൊമ്പൻ അതിക്രമിച്ചു കയറാൻ ശ്രമിച്ചാലും പരസ്പരം ഏറ്റുമുട്ടലുകൾ ഉണ്ടാകും.
കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഒരു കൂട്ടത്തിലുള്ള ആനകൾ തമ്മിൽ വിനോദത്തിനായി പരസ്‌പരം ഏറ്റുമുട്ടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ചിന്നാറിൽ കൊമ്പന്മാർ ഏറ്റുമുട്ടിയത് വിനോദത്തിന്‍റെ ഭാഗമായിട്ടാണ് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.