പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച ബന്ധു അറസ്റ്റില്‍. ആറന്മുളയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ വര്‍ഗീസിന്‍റെ അമ്മാവന്‍ പുതുപറമ്പിൽ വീട്ടിൽ ബിജു വർഗീസാണ് (55) ആറന്മുള പൊലീസിന്‍റെ പിടിയിലായത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വര്‍ഗീസും അമ്മാവന്‍ ബിജുവും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. പതിവു പോലെ ഇന്നലെ (ഫെബ്രുവരി 17) രാത്രിയും രണ്ടുപേരും ചേർന്നിരുന്നു മദ്യപിച്ചു. മദ്യപാനത്തിനിടെ വാക്കുതർക്കം ഉണ്ടായപ്പോൾ രാത്രി 10.30ന് ബിജു വർഗീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വർഗീസിൻ്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.
വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കണ്ണ് കാണാൻ കഴിയാത്ത നിലയിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ് വര്‍ഗീസ്.
വിവരമറിഞ്ഞ് ആറന്മുള പൊലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്ന്, വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കുപ്പി ആസിഡ് പൊലീസ് കണ്ടെത്തി. മുമ്പും ബിജുവിന്‍റെ ഭാഗത്ത് നിന്നും ആക്രമണം മകന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വർഗീസിൻ്റെ അമ്മ ആലീസ് പൊലീസിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മകനോടുള്ള വിരോധത്താൽ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇപ്പോൾ ഇപ്രകാരം ചെയ്‌തത് എന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി. സംഭവം അറിഞ്ഞ് ബിജു വർഗീസിന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
പിന്നീട് നടത്തിയ തെരച്ചിലിലാണ് ഇയാളെ കല്ലേലിമുക്കിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഇനി തിരിച്ചുവരരുതെന്നും വന്നാൽ കൊല്ലുമെന്നും കൊന്നാലും ഒരു കേസേ ഉള്ളൂവെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി.
സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന്, ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്‌ധരും പൊലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
ആറന്മുള പൊലീസ് ഇൻസ്‌പെക്‌ടർ വിഎസ് പ്രവീണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐമാരായ വിഷ്‌ണു പി വിനോദ്, മധു, എഎസ്ഐമാരായ സലിം, ജ്യോതിസ്, എസ്‌സിപിഒ പ്രദീപ്, സിപിഒമാരായ വിഷ്‌ണു, സൽമാൻ, ഉണ്ണികൃഷ്‌ണൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Also Read: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; എട്ട് പ്രതികളും പിടിയിൽ