'പൊലീസായാല്‍ ഇങ്ങനെ വേണം': മോഷണം നടന്നത് ഒരുമാസം മുൻപ്, അന്വേഷണം തിരുവനന്തപുരത്ത് നിന്ന് വിളി വന്നപ്പോൾ...

By

Published : Aug 8, 2023, 7:30 PM IST

thumbnail

കാസർകോട്: മോഷണം സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നത് നാട്ടുനടപ്പാണ്. എന്നാല്‍, നമ്മുടെ പൊലീസ് ചിലപ്പോഴൊക്കെ ഇങ്ങനെയൊക്കെയാണ്... നാട്ടിലെങ്ങും കേട്ടുകേൾവിയില്ലാത്ത ഒരു അന്വേഷണ രീതി. സംഭവം കാസർകോട് ജില്ലയിലെ മുഗുവിലാണ് (Mugu). അതിങ്ങനെയാണ്... ജൂലായ് രണ്ടിന്, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മുഗുവിലെ സത്താറിന്‍റെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് കവർച്ച നടത്തി. വീടിന്‍റെ മുകളിലെ റൂമിന്‍റെ വാതിൽ പൊളിച്ച്, അലമാരകൾ കുത്തിത്തുറന്നാണ് മോഷ്‌ടാവ് കവര്‍ച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപയും പോയി. മോഷണം നടന്ന വിവരം ഉടൻ തന്നെ സത്താർ കുമ്പള പൊലീസിനെ അറിയിച്ചു. പക്ഷേ, പൊലീസ് ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. സത്താർ വിട്ടില്ല. ദിവസങ്ങളോളം സ്റ്റേഷനില്‍ കയറിയിറങ്ങി. പക്ഷേ, പൊലീസ് കണ്ട ഭാവം നടിച്ചില്ല. അങ്ങനെ വിടാനാകില്ലല്ലോ എന്ന് നാട്ടുകാർ. പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. ഒടുവില്‍ ജില്ല പൊലീസ് മേധാവി ഇടപെട്ടു. തിരുവനന്തപുരത്ത് നിന്ന് വിളി വന്നപ്പോൾ ഉടനടി നടപടിയായി. പക്ഷേ പറഞ്ഞിട്ടെന്താ... മോഷണം നടന്ന് ഒരു മാസം പിന്നിട്ടപ്പോൾ അതായയത് ഓഗസ്‌റ്റ് ഏഴിന് പൊലീസും വിരലടയാള വിദഗ്‌ധരുമെത്തി പരിശോധന നടത്തി. സംഗതി വിചിത്രമാണെങ്കിലും പൊലീസ് വന്നല്ലോ എന്നാണ് നാട്ടുകാർ പറയുന്നത്. വിരലടയാളം കിട്ടിയോ എന്നറിയില്ല, സമീപത്തെ കോഴിക്കൂടിന് മുകളിലൂടെ കള്ളന്‍ കയറിയതിന്‍റെ പാടുകൾ ഇപ്പോഴും വീടിന്‍റെ ചുമരിലുണ്ട്. പൊട്ടിപ്പൊളിഞ്ഞ അലമാരയും വാതിലും ഇപ്പോഴും അങ്ങനെ തന്നെ... ഇനി കള്ളനെ കൂടി കിട്ടിയാല്‍ കേരള പൊലീസ് സൂപ്പറാകും...  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.