അട്ടപ്പാടിയിൽ വീണ്ടും കാട്ടാന; ചവിട്ടിമെതിച്ച് കൃഷിയും ഭക്ഷണസാധനങ്ങളും
പാലക്കാട്: അട്ടപ്പാടി, ഷോളയൂർ ചാവടിയൂർ ആദിവാസി ഊരിൽ രാത്രിയിൽ കാട്ടാനയിറങ്ങി. രണ്ട് കാട്ടാനകളാണ് ഊരിലെത്തിയത്. ആദിവാസികളുടെ റാഗിയും, ചാമയും കാട്ടാനകൾ ചവിട്ടിമെതിച്ചു.
ഊരുകാർ കാട്ടാനയെ തുരത്താൻ ശ്രമിച്ചെങ്കിലും അവ പിൻതിരിഞ്ഞില്ല. ഇതിന് ശേഷം ഷോളയൂർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഡെപ്യൂട്ടി റെയ്ഞ്ചർ ആർ സജീവനും ആർആർടി ടീമും എത്തി കാട്ടാനകളെ പടക്കം പൊട്ടിച്ച് കാട് കയറ്റിയെങ്കിലും വനം വകുപ്പ് തിരിച്ച് ഫോറസ്‌റ്റ് സ്‌റ്റേഷനിലെത്തി മിനിറ്റുകൾ കഴിഞ്ഞതും വീണ്ടും ഊരിലേക്ക് ആന തിരിച്ചെത്തി.
വനം വകുപ്പിന്‍റെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വീണ്ടും കാട്ടാനകളെ കാടുകയറ്റിയത്. ഇതേ കാട്ടാനകൾ വീണ്ടും ചാവടിയൂർ ഊരിലെത്തി കൃഷി നാശം തുടർന്നു. നേരം പുലരുവോളം ഡെപ്യൂട്ടി റെയ്ഞ്ചറും വനം വകുപ്പ് ജീവനക്കാരും കാട്ടാനകളെ കാടുകയറ്റാൻ പരിശ്രമിച്ചെങ്കിലും പുലർച്ചയോടെയാണ് അവ കാടുകയറിയത്. ഒരാഴ്ച്ചയായി ഷോളയൂരിൽ വിവിധ പ്രദേശങ്ങളിൽ കാട്ടാനകൾ കൃഷിസ്ഥലത്ത് നാശം തുടരുകയാണ്.
അട്ടപ്പാടിയിൽ ഷോളയൂർ പഞ്ചായത്തിൽ മുൻ വർഷങ്ങളിൽ കാട്ടാനകളുടെ ശല്യം കൂടുതലായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം ഈ പ്രദേശത്ത് കാട്ടാന ശല്യം കുറവായിരുന്നു. ചക്കയുടെയും, മാങ്ങയുടെയും സീസണായതോടെ ഇത്തവണ തമിഴ്‌നാട് വനത്തിൽ നിന്ന് കൂട്ടത്തോടെയാണ് കാട്ടാനകൾ അട്ടപ്പാടി മേഖലയിലെത്തുന്നത്.