Published : Jan 19, 2024, 4:16 PM IST
|Updated : Jan 19, 2024, 4:42 PM IST
'സ്ത്രീത്വത്തിനെതിരായ ആക്രമണം', വീണ വീജയന് എതിരായ ആർ.ഒ.സി റിപ്പോർട്ട് കോടതി വിധിയല്ലെന്നും ഇ.പി. ജയരാജന്‍
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകള്‍ വീണ വീജയന്‍റെ കമ്പനിക്കെതിരായ രജിസ്ട്രേഷൻ ഓഫ് കമ്പനീസ് റിപ്പോർട്ട് തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ആർ.ഒ.സിയുടെ റിപ്പോർട്ട് ശരിയല്ല. ആർ.ഒ.സി റിപ്പോർട്ട് കോടതി വിധിയല്ല. എക്സാലോജിക് കമ്പനി കാര്യങ്ങൾ കൃത്യമായി നടത്തുന്നുണ്ട്. അതില്‍ സർക്കാരിന് ബന്ധമില്ല. ഒരു പെൺകുട്ടിയെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത് സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണമാണന്നും ഇപി ജയരാജൻ ആരോപിച്ചു. വീണ വീജയൻ ഐ.ടി മേഖലയിലെ പ്രഗത്ഭയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താൻ ഒന്നും കിട്ടാഞ്ഞതു കൊണ്ടാണ് കെ.എസ്.ഐ.ഡി.സിയെ പ്രത്യക്ഷമായും പരോക്ഷമായും യുഡിഎഫ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് നിരവധി സഹകരണ സ്ഥാപനങ്ങളുണ്ട്. ഏതെങ്കിലും ഒന്നിൽ അഴിമതി നടന്നാൽ മുഖ്യമന്ത്രി എങ്ങനെ ഉത്തരവാദിയാകും. മുഖ്യമന്ത്രിക്കെതിരായ ആക്ഷേപം ശരിയാണോ എന്ന് ചിന്തിക്കണം. ഇതൊന്നും നല്ല പത്രപ്രവർത്തനമല്ല എന്നും ഇപി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ബിജെപി -കോൺഗ്രസ് കൂട്ടുകെട്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. നിലവിൽ യുഡിഎഫിന്‍റെ അവസ്ഥ ദയനീയമാണ്. അതുകൊണ്ടുതന്നെ ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ യുഡിഎഫ് കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ്. സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുന്നില്ലേ എന്നും ഇതിൽ എന്താണ് യുഡിഎഫ് നിലപാടെന്നും ഇ.പി. ജയരാജൻ ചോദിച്ചു.