thumbnail

'ടെന്‍ഷനടിച്ച് ശ്വാസംമുട്ടി തെറ്റായി മുറിച്ചാണ് ആ കീര്‍ത്തനം പാടിയത്' ; ഇളയരാജയുടെ ഓരോ പാട്ടും ഓരോ പരീക്ഷയായിരുന്നുവെന്ന് കെഎസ് ചിത്ര

By

Published : Jul 27, 2023, 12:15 PM IST

ചെന്നൈ:'സിന്ധുഭൈരവി' എന്ന തമിഴ് ചിത്രത്തിനുവേണ്ടി ഇസൈജ്ഞാനി ഇളയരാജ ചിട്ടപ്പെടുത്തിയ 'പാടറിയേന്‍ പഠിപ്പറിയേന്‍' എന്നുതുടങ്ങുന്ന ഗാനത്തിനാണ് കെഎസ് ചിത്രയ്ക്ക് ആലാപനത്തിനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. 1986ലായിരുന്നു ഈ അംഗീകാരം. പിന്നെ അഞ്ചുതവണ കൂടി ചിത്രയെ തേടി മികച്ച ഗായികയ്ക്കുള്ള രാജ്യപുരസ്‌കാരമെത്തിയെന്നത് ചരിത്രം. ഇളയരാജയോടൊത്തുള്ള അനുഭവത്തെക്കുറിച്ച്, 60 ന്‍റെ നിറവിലുള്ള കെഎസ് ചിത്ര ഇടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു. '1984 ഏപ്രിലിലാണ് ആദ്യമായി രാജാസാറിനെ കാണാന്‍ പോകുന്നത്. 'നോക്കെത്താദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിന്‍റെ തമിഴ് പരിഭാഷയായ 'പൂവേ പൂച്ചൂട വാ'യിലെ പാട്ടിന്‍റെ റെക്കോര്‍ഡിംഗിന് മുന്‍പ് വോയ്‌സ് ടെസ്റ്റിന് വരാന്‍ പറഞ്ഞു. അവിടെ ചെന്ന് ത്യാഗരാജ സ്വാമികളുടെ കാപ്പി രാഗത്തിലുള്ള ഇന്ത 'സൗഖ്യമനിനേ' എന്ന കീര്‍ത്തനമാണ് പാടിയത്. ടെന്‍ഷനടിച്ച് ശ്വാസംമുട്ടീട്ടൊക്കെ തെറ്റായി മുറിച്ചൊക്കെയാണ് പാടിയത്. അന്ന് അദ്ദേഹം തിരുത്തലുകളൊക്കെ ചൂണ്ടിക്കാട്ടി ഓള്‍ ദ ബെസ്റ്റും പറഞ്ഞ് വിട്ടു. പക്ഷേ പിറ്റേദിവസം തന്നെ വിളി വന്നു. 'നീ താനാ അന്ത കുയില്‍' എന്ന ചിത്രത്തിലെ 'പൂജയ്‌ക്കേത്ത പൂവിത്' എന്ന പാട്ടിന്‍റെ റെക്കോര്‍ഡിംഗിന് വിളിപ്പിച്ചു. അതിന് ശേഷമാണ് 'പൂവേ പൂച്ചൂടവാ'യില്‍ പാടുന്നത്. രാജാസാറിന്‍റെ ഓരോ പാട്ടും ഓരോ അനുഭവമായിരുന്നു. വ്യത്യസ്തമായ ഒരുപാട് ഗാനങ്ങള്‍ പാടാനായി. ഒപാരി ജോണര്‍ പരീക്ഷിച്ചു. 'വനജ ഗിരിജ' എന്ന പടത്തില്‍ ഉര്‍വശിക്കുവേണ്ടി പ്രത്യേക രീതിയില്‍ പാടി. കോവൈ സരളാമ്മയുടെ ശബ്‌ദത്തിന് മാച്ച് ചെയ്യാനായി 'മാറുഗോ മാറുഗോ'പാടി. ഇതൊക്കെ ഞാന്‍ അന്നുവരെ ശ്രമിച്ചിട്ടില്ലാത്ത തരം ഗാനങ്ങളായിരുന്നു. അത്തരത്തില്‍ ഒരുപാട് എക്സ്പിരിമെന്‍റല്‍ പാട്ടുകള്‍ രാജാസാറിന്‍റെയടുക്കല്‍ നിന്ന് കിട്ടിയിട്ടുണ്ട്. അതൊക്കെ എന്നെ പാട്ടുകാരിയായി മോള്‍ഡ് ചെയ്യുന്നതില്‍ ഒരുപാട് സഹായിച്ചു. അദ്ദേഹത്തിന്‍റെ ഓരോ പാട്ടും ഓരോ പരീക്ഷയായിരുന്നു'.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.