വയനാട്: അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് ക്രൂര മർദനമേറ്റ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലായാലും സ്ത്രീയെ മർദിച്ച സംഭവം ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. ദമ്പതികളെ മര്‍ദിച്ച അമ്പലവയൽ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ സജീവാനന്ദന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മർദനമേറ്റവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്നലെ രാത്രി നടന്ന മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ പരാതിയില്ലെന്ന് ദമ്പതികള്‍ പറഞ്ഞതോടെ പൊലീസ് കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെ സിപിഐഎം അമ്പലവയല്‍ ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.