വയനാട്: സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവത്തിൽ യുക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഷെഹ്‌ല ഷെറിന്‍റെ മരണം അത്യന്തം ദു:ഖകരമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
സംഭവത്തില്‍ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി. അതേസമയം സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത് . ക്യാഷ്വാലിറ്റിയുടെ ചുമതലയുണ്ടായിരുന്ന ജിഷ മെറിൻ ജോയിയ്ക്കാണ് സസ്പെൻഷൻ. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു.