വയനാട്:വയനാടിനും മലയാളികള്‍ക്ക് മുഴുവനും അഭിമാനമായിരിക്കുകയാണ് സിവിൽ സർവീസ് പരീക്ഷയിൽ 410- ആം റാങ്ക് നേടിയ വയനാട് സ്വദേശി ശ്രീധന്യ. പരിമിതികളോട് പടവെട്ടിയാണ് കുറിച്യവിഭാഗത്തിൽ പെട്ട ശ്രീധന്യ ഈ നേട്ടം കൈവരിച്ചത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്‍റെയും കമലയുടെയും രണ്ടാമത്തെ മകളാണ് ശ്രീധന്യ. പിന്നോക്കാവസ്ഥയില്‍ നിന്നും പഠിച്ച് മകള്‍ ഐ എ എസ് നേടിയത് അഭിമാനകരമായ നിമിഷമാണെന്ന് ശ്രീധന്യയുടെ അമ്മ കമലയും അച്ചന്‍ സുരേഷും പ്രതികരിച്ചു.
ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും ശ്രീധന്യ നേടിയിരുന്നു. പിന്നീട് എട്ടു മാസത്തോളം വയനാട് എന്‍ ഊരു ടൂറിസം പദ്ധതിയില്‍ അസിസ്റ്റന്‍റായി ജോലി ചെയ്‌തു. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ചേര്‍ന്നത്. ശ്രീധന്യ സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്. തിരുവനന്തപുരം സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിക്ക് കീഴിലായിരുന്നു പരിശീലനം.