പശ്ചിമേഷ്യ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷഭരിതമാണ്. ഇറാനും ഇസ്രയേലും പ്രത്യക്ഷ പോരാട്ടത്തിലേക്ക് കടന്നതാണ് പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമായിരിക്കുന്നത്. ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ കൊലപാതകമാണ് വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. ഹമാസ് നേതാവ് ഇസ്‌മായിൽ ഹനിയയുടെ കൊലപാതകത്തിൽ അമേരിക്കയുടെ വാക്ക് കേട്ട് മൗനം പാലിച്ച ഇറാൻ ഇത്തവണ പക്ഷേ തിരിച്ചടിച്ചു.
200 ഓളം ബാലിസ്‌റ്റിക് മിസൈലുകൾ ആണ് ഇസ്രയേലിലേക്ക് കഴിഞ്ഞ ദിവസം ഇറാൻ തൊടുത്തുവിട്ടത്. ഈ ആക്രമണം അധികം നാശനഷ്‌ടങ്ങൾ വിതച്ചില്ലെങ്കിലും തിരിച്ചടിക്കുമെന്ന് ഇസ്രായേൽ തീർത്തു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
![IRAN ISRAEL CONFLICT ISRAEL ATTACK IN LEBANON ISRAEL PALESTINE CONFLICT WEST ASIAN CRISIS RECENT DVELOPMENT](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22594473_war9.jpg)
ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ കൊലപാതകത്തെത്തുടർന്ന് ഇസ്രയേൽ ലെബനനിൽ ആരംഭിച്ച കരയുദ്ധവും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. തെക്കൻ ലെബനനിൽ നടത്തുന്ന ആക്രമണങ്ങള്‍ പ്രധാനമായും ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് എന്ന് ആവർത്തിക്കുമ്പോഴും ഇസ്രയേലിന് അതിനെക്കാള്‍ വലിയ പദ്ധതികളുള്ളതായാണ് സംശയിക്കപ്പെടുന്നത്.
കരയുദ്ധത്തിന് മുന്നോടിയായി പൗരന്മാരോട് സുരക്ഷിതരാകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ ലെബനനിൽ വെച്ച് 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതോടെ ഇസ്രയേൽ ബെയ്റൂട്ടിൽ ബോംബ് വർഷിച്ചു. കഴിഞ്ഞ രാത്രി നടന്ന വ്യോമാക്രമണത്തിൽ 6 പേരാണ് കൊല്ലപ്പെട്ടത്.
![IRAN ISRAEL CONFLICT ISRAEL ATTACK IN LEBANON ISRAEL PALESTINE CONFLICT WEST ASIAN CRISIS RECENT DVELOPMENT](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22594473_war8.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇറാന്‍റെ മിസൈൽ ആക്രമണം
1979 ലെ 'ഇസ്‌ലാമിക വിപ്ലവ'ത്തിനുശേഷം ഇസ്രയേലിനെതിരെ ഇറാൻ ആദ്യമായി മിസൈൽ ആക്രമണം നടത്തുന്നത് 2024 ഏപ്രിലിൽ ആണ്. പക്ഷെ അമേരിക്ക വഴി കൃത്യമായ മുന്നറിയിപ്പ് നൽകിയായിരുന്നു ഈ ആക്രമണം. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്‌തമായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഇറാന്‍റെ ആക്രമണം.
![IRAN ISRAEL CONFLICT ISRAEL ATTACK IN LEBANON ISRAEL PALESTINE CONFLICT WEST ASIAN CRISIS RECENT DVELOPMENT](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22594473_war4.jpg)
സഇമാദ്, ഗദ്ർ, ഇറാൻ്റെ പുതിയ ഫത്താഹ് മിസൈൽ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ബാലിസ്‌റ്റിക് മിസൈലുകളാണ് ആക്രമണത്തിൽ ഉപയോഗിച്ചതെന്ന് ഇറാനിയൻ സ്‌റ്റേറ്റ് മീഡിയ പറഞ്ഞു. ശബ്‌ദത്തെക്കാൾ 15 ഇരട്ടി വേഗത്തിൽ 847 മൈൽ ദൂരപരിധിയിൽ സഞ്ചരിക്കുന്നവയാണ് ഫത്താഹ് മിസൈലുകൾ എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാൻ അയക്കുന്ന പല മിസൈലുകളും തങ്ങളുടെ അയൺ ഡോം ഉപയോഗിച്ച് തടഞ്ഞുവെന്ന് ഇസ്രായേൽ സൈന്യവും അവകാശപ്പെട്ടു.
![IRAN ISRAEL CONFLICT ISRAEL ATTACK IN LEBANON ISRAEL PALESTINE CONFLICT WEST ASIAN CRISIS RECENT DVELOPMENT](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22594473_war1.jpg)
തിരിച്ചടിക്കുകയാണെങ്കിൽ ഇറാനിയൻ ഭരണകൂടത്തെയും ഇറാനിയൻ സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കാന്‍ ഇസ്രായേലിന് കഴിയും. എണ്ണ, വാതകം, പെട്രോകെമിക്കൽ സൗകര്യങ്ങൾ എന്നിവ തകർക്കപ്പെട്ടാൽ തുടർന്നുണ്ടാവുന്ന പ്രതിസന്ധി ഇറാനിയന്‍ ജനതയെ ഭരണകൂടത്തിനെതിരെ തിരിച്ചേക്കാം.
![IRAN ISRAEL CONFLICT ISRAEL ATTACK IN LEBANON ISRAEL PALESTINE CONFLICT WEST ASIAN CRISIS RECENT DVELOPMENT](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22594473_war6.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലെബനനിലും ഗാസയിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ
ഇസ്രയേലും ഹമാസും തമ്മിൽ ഗാസയിൽ ഒരു വർഷത്തോളമായി യുദ്ധം നടന്ന് വരികയാണ്. പ്രദേശത്തിൻ്റെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ ബുധനാഴ്‌ച പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമ, കര ആക്രമണങ്ങളിൽ 50-ലധികം പേർ കൊല്ലപ്പെട്ടതായി ഫലസ്‌തീൻ അധികൃതർ വ്യക്തമാക്കിയിരുന്നു. പലസ്‌തീനെയും ഗാസയിലെ ഹമാസ് സഖ്യകക്ഷികളെയും പിന്തുണച്ച് ഒക്ടോബർ മുതൽ ഹിസ്ബുള്ള നൂറുകണക്കിന് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചിരുന്നു.
![IRAN ISRAEL CONFLICT ISRAEL ATTACK IN LEBANON ISRAEL PALESTINE CONFLICT WEST ASIAN CRISIS RECENT DVELOPMENT](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22594473_war3.jpg)
ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 1,000 ത്തിലധികം സാധാരണ പൗരന്മാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ നാലിലൊന്ന്, സ്‌ത്രീകളും കുട്ടികളുമാണ്. തെക്കൻ ലെബനനിലെ യു.എൻ പ്രഖ്യാപിച്ച ബഫർ സോണിലെ 50 ഓളം ഗ്രാമങ്ങളും പട്ടണങ്ങളും 60 കിലോമീറ്ററിലധികം ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയാണ് ഇസ്രായേൽ ലെബനനിൽ കരയുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബെയ്‌റൂത്തിനെ ലക്ഷ്യമിട്ട് ട്രേഡ് സ്‌ട്രൈക്കുകളും പീരങ്കി പ്രയോഗങ്ങളും തുടരുന്നുണ്ട്. അതേസമയം, ചൊവ്വാഴ്‌ച ടെൽ അവീവിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്‌പ്പിൻ്റെ ഉത്തരവാദിത്തം ഹമാസിൻ്റെ സൈനിക വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയുടെ നിലപാട്
അമേരിക്ക ഇറാന് നേരെയുള്ള ഇസ്രയേലിന്‍റെ പ്രത്യാക്രമണത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആനുപാതികമായേ തിരിച്ചടിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. G7 രാജ്യങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇറാന്‍റെ ആണവനിലയങ്ങൾ ആക്രമിക്കരുതെന്നും അമേരിക്ക പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കയുടെ നിർദേശത്തെ തള്ളിയുള്ള ഒരാക്രമണത്തിന് ഇസ്രായേൽ മുതിരാൻ സാധ്യതയില്ല
![IRAN ISRAEL CONFLICT ISRAEL ATTACK IN LEBANON ISRAEL PALESTINE CONFLICT WEST ASIAN CRISIS RECENT DVELOPMENT](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22594473_war2.jpg)
അതേസമയം, വരാനിരിക്കുന്ന പ്രസിഡന്‍ഷ്യൽ തെരഞ്ഞെടുപ്പിനെ മുൻനിർത്തി അറബ് കക്ഷികളെ പിണക്കിയുള്ള ഒരു നിലപാട് ബൈഡൻ ഭരണകൂടം സ്വീകരിക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പിന് മുൻപ് എണ്ണവില കുതിച്ചുയർന്നാൽ അത് സാമ്പത്തികനിലയെ തകിടം മറിക്കാൻ സാധ്യതയുണ്ട്.
പശ്ചിമേഷ്യന്‍ സംഘർഷങ്ങളിലെ പുതിയ സംഭവവികാസങ്ങൾ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. നയതന്ത്ര ശ്രമങ്ങൾക്കോ അനുനയ ചർച്ചകൾക്കോ ഇസ്രയേലിന്‍റെ അധിനിവേശം തടയാനാകുന്നില്ല. ഈ സാഹചര്യത്തിൽ അമേരിക്കയെ തള്ളി ഇസ്രയേൽ, ഇറാന് കനത്ത തിരിച്ചടിയാണ് നൽകുന്നതെങ്കിൽ പശ്ചിമേഷ്യ വലിയൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read:ബെയ്‌റൂത്തിൽ കനത്ത ബോംബിങ്; ഇസ്രയേല്‍ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു