വയനാട്: വൈത്തിരിക്കടുത്ത് അച്ചൂരിൽ തേയില തോട്ടത്തിനു സമീപമുള്ള സ്കൂളിലെ വിദ്യാർഥികൾ ശാരീരിക അസ്വസ്ഥതെയെ തുടർന്ന് ചികിത്സയിൽ. അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആറ് വിദ്യാർഥികളെയാണ് ഛർദിയും തലകറക്കവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്കൂളിൽ അസംബ്ലി ചേരുന്ന സമയത്താണ് കുട്ടികൾക്ക് അവശത അനുഭവപ്പെട്ടത്. ശ്വാസoമുട്ടലിനെ തുടർന്ന് അധ്യാപകർ ഉടൻ തന്നെ വിദ്യാർഥികളെ തൊട്ടടുത്ത പ്രൈമറി ഹെൽത്ത് സെന്‍ററില്‍ എത്തിച്ചു. എന്നാൽ കുട്ടികൾക്ക് ചർദ്ദിയും കടുത്ത ക്ഷീണവും അനുഭവപ്പെട്ടതോടെ ആറുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കൂളിന് സമീപത്തെ തേയില തോട്ടത്തിൽ അമിതമായ രീതിയിൽ കീടനാശിനി പ്രയോഗിച്ചിരുന്നു. ഇത് മൂലമാണ് വിദ്യാർഥികൾക്ക് തളർച്ച അനുഭവപ്പെട്ടതെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പറയുന്നത്.
സമാനമായ രീതിയിൽ മുൻപ് തോട്ടത്തിൽ കീടനാശിനി തളിച്ചതിനെത്തുടർന്ന് തൊഴിലാളികൾക്കും ശാരിരീക അസ്വസ്ഥത നേരിട്ടിരുന്നതായി ആരോപണമുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളെ സന്ദർശിച്ചു. അതേസമയം സ്കൂൾ പരിസരത്തെ 10 കിലോമീറ്റർ ചുറ്റളവിൽ യാതൊരു വിധ കീടനാശിനി പ്രയോഗവും നടത്തിയിട്ടില്ലെന്നാണ് തോട്ടം മാനേജ്മെന്റിന്റെ വിശദീകരണം.