തിരുവനന്തപുരം: ദേശീയ പാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബദൽ പാത അംഗീകരിക്കാനാവില്ലെന്ന് വീണ്ടും സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വീണ്ടും ആവർത്തിക്കുന്നത്. ബദൽ പാത കടന്നു പോകേണ്ടത് പാരിസ്ഥിതിക ദുർബല പ്രദേശത്തു കൂടിയാണെന്നും വനനശീകരണവും ആയിരക്കണക്കിന് ഹെക്‌ടർ കൃഷി ഭൂമിയും നശിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കർണാടക ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെട്ട ഗ്രൂപ്പാണ് ബദൽ പാത ശുപാർശ ചെയ്‌തത്. അതിനാൽ മാനന്തവാടി ഗോണിക്കുപ്പ മൈസൂർ പാത അംഗീകരിക്കാനാകില്ല. വ്യോമ റെയിൽ ജല ഗതാഗതം ഇല്ലാത്ത വയനാടിന്‍റെ അതിജീവന പാതയാണ് ദേശീയ പാത 766. ഇക്കാരണങ്ങളാല്‍ ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം നീക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. യാത്രാ നിരോധനത്തിന് പകരം ആകാശപാത നിർമിക്കാൻ നിർദേശിക്കണം. സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. കടുവ സംരക്ഷണത്തിന് പ്രത്യേക പ്രദേശത്ത് മാത്രമുള്ള നിരോധനം ഉചിതമല്ലെന്നും പ്രാദേശിക ഭരണകൂടങ്ങൾ യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തിയാൽ ദേശീയ പാതയുടെ പ്രസക്തി നഷ്ടമാകും എന്നും സത്യവാങ്മൂലത്തിലുണ്ട്.